തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് നാളെ തുടക്കമാകും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോട് ആരംഭിക്കുന്ന സഭാ സമ്മേളനം മാർച്ച് 26 വരെ 32 ദിവസം സമ്മേളിക്കും.ഈ മാസം 29 നാണ് രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കുന്നത്. സ്വർണപ്പാളി വിവാദം മുതൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജയിൽവാസം വരെ സഭാ സമ്മേളനത്തിൽ കത്തിപ്പടരും.
ഏപ്രിൽ മാസത്തിൽ തെരഞ്ഞെടുപ്പ് യുദ്ധക്കളത്തിലേക്ക് ഇറങ്ങുന്നതിനു മുമ്പ് രണ്ടു മുന്നണികൾക്കും പോരടിക്കാനുള്ള യുദ്ധഭൂമിയാണ് ഇനി കേരള നിയമസഭ. നാളെ രാവിലെ 9 മണിക്ക് ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗത്തോടെ യുദ്ധത്തിന്റെ കാഹളം മുഴങ്ങും.എന്നാൽ പിണറായി വിജയൻ നയിക്കുന്ന ഭരണപക്ഷവും വി.ഡി സതീശൻ നയിക്കുന്ന പ്രതിപക്ഷവും യുദ്ധഭൂമിയിൽ ആയുധങ്ങളുമായി ഇറങ്ങാൻ രണ്ട് ദിവസം വൈകും.
22, 27, 28, തീയതികളിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തും.29ന് കഴിഞ്ഞ അഞ്ചുവർഷത്തെ കണക്കുപുസ്തകം ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ തുറക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ബജറ്റ് ആയതുകൊണ്ട്,ധന പ്രതിസന്ധിക്ക് ഇടയിലും ജനങ്ങളുടെ മുഖത്ത് സന്തോഷം പകരുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകും.ഏതാണ്ട് ഒരു മാസത്തോളം യുദ്ധം നയിക്കാനുള്ള ആയുധങ്ങൾ ഇരുവശത്തിന്റെയും കയ്യിലുണ്ട്.
ഇരുതല മൂർച്ചയുള്ള സ്വർണപ്പാളി വിവാദം ആയിരിക്കും ആദ്യം സഭയിലെത്തുക.പോറ്റിയ കേറ്റിയത് തന്ത്രിയാണെന്ന് വ്യക്തമായതോടെ,ഇനി പഴയ പാട്ടുപാടി പ്രതിപക്ഷത്തിന് സഭയിലെത്താൻ കഴിയില്ല.എങ്കിലും എസ്ഐടിയുടെ വിശ്വാസം കുറഞ്ഞത് അടക്കമുള്ള ആരോപണങ്ങള് പ്രതിപക്ഷം സഭയിൽ ഉയർത്തും.യുഡിഎഫിന്റെ കാലത്താണ് തന്ത്രിക്ക് വാജി വാഹനം കൊടുത്തത് എന്ന പ്രതിരോധം ആയിരിക്കും സർക്കാർ തീർക്കുക.തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ ഊർജ്ജത്തിലാണ് പ്രതിപക്ഷം വരുന്നത്.എന്നാൽ കണക്കുകൾ നിരത്തി അതിന് പ്രതിരോധിക്കാൻ ആയിരിക്കും ട്രഷറി ബെഞ്ചിന്റെ തീരുമാനം.



