തിരുവനന്തപുരം: ജയിലിലെ തടവുകാരുടെ വേതനം ഉയര്‍ത്തിയതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ന്യായമായ വേതനം നല്‍കണമെന്നത് ഭരണഘടനാ തത്വമാണ്. 2016ലെ മോഡല്‍ പ്രിസണ്‍ മാനുവല്‍ പ്രകാരം മൂന്നുവര്‍ഷത്തിലൊരിക്കല്‍ വേതനം ഉയര്‍ത്തണം. മറ്റ് സംസ്ഥാനങ്ങളില്‍ കേരളത്തിനേക്കാള്‍ ഉയര്‍ന്ന വേതനം ഉണ്ടെന്നും പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യത്തിന് നിയമസഭയില്‍ മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്കി.
സംസ്ഥാനത്തെ തടവുകാരുടെ വേതനം ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ചും വിമര്‍ശിച്ചും പ്രതിപക്ഷം രംഗത്തെത്തിയതിന് പിന്നാലെയാണ് സഭയില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം. ‘ന്യായമായ വേതനം നല്‍കണമെന്നതാണ് ഭരണഘടനാ തത്വമെന്ന് സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയതാണ്. 2016 ലെ മോഡല്‍ പ്രിസണ്‍ മാനുവല്‍ പ്രകാരം മൂന്നുവര്‍ഷത്തില്‍ ഒരിക്കല്‍ വേതനം ഉയര്‍ത്തണമെന്നതാണ് ചട്ടം. മുന്‍പ് വേതനം പരിഷ്കരിച്ചത് 2018ലാണ്. മൂന്ന് വര്‍ഷം കടന്നതിന്റെ സാഹചര്യത്തിലാണ് നിലവിലെ പരിഷ്കരണം നടപ്പാക്കിയിട്ടുള്ളത്.’ മുഖ്യമന്ത്രി വ്യക്തമാക്കി.
ഏഴ് വര്‍ഷത്തിന് ശേഷം മൂന്ന് വിഭാഗങ്ങളിലായിട്ടാണ് ജയില്‍ അന്തേവാസികളുടെ വേതനത്തില്‍ പരിഷ്കരണം പ്രാബല്യത്തില്‍ വരുത്തിയിരിക്കുന്നത്. സ്കില്‍ഡ് ജോലിയില്‍ 620 രൂപ, സെമി സ്കില്‍ഡില്‍ 560 രൂപ, അണ് സ്കില്‍ഡില്‍ 530 രൂപ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചത്. ജയില്‍ മേധാവിയുടെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. നേരത്തെ ഇത് 63 രൂപ മുതല്‍ 230 വരെയായിരുന്നു.



