അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ബയോഫാർമ മേഖലയ്ക്കായി 10,000 കോടി രൂപ ബജറ്റിൽ അനുവദിച്ചതായി ധനമന്ത്രി നിർമല സീതാരാമൻ. ‘ബയോ ഫാർമ ശക്തി’ എന്ന പദ്ധതിയുടെ കീഴിൽ ഈ മേഖലയെ വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ബയോഫാർമ ഉത്പാദനത്തിന്റെ ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം. ദീർഘകാല ആരോഗ്യസംരക്ഷണത്തിലും ലൈഫ് സയൻസ് മേഖലയിലെ വളർച്ചയിലും ഈ പദ്ധതി വലിയ പങ്കുവഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നീക്കം രാജ്യത്തിന്റെ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിന് ശക്തമായ ഉത്തേജനം നൽകുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയുടെ രോഗഭാരം കാൻസർ, പ്രമേഹം പോലുള്ള സാംക്രമികേതര രോഗങ്ങളിലേക്ക് (Non-Communicable Diseases) മാറുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ബയോളജിക് മരുന്നുകൾ നിർണായകമാകും. ഈ മരുന്നുകൾ താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ബയോഫാർമ, ബയോസിമിലർ മേഖലകളിൽ തദ്ദേശീയ ഉത്പാദനം ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഏഴ് തന്ത്രപരമായ മേഖലകളിലെ ഉത്പാദനം വർധിപ്പിക്കുന്നതിനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായാണ് ‘ബയോ ഫാർമ ശക്തി’ നടപ്പാക്കുന്നത്.
ബയോഫാർമ മേഖലയെ കേന്ദ്രീകരിച്ച ഗവേഷണത്തിനും പരിശീലനത്തിനുമായി മൂന്ന് പുതിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ ഓഫ് ഫാർമസ്യൂട്ടിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (NIPER) സ്ഥാപിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. നിലവിലുള്ള ഏഴ് സ്ഥാപനങ്ങളുടെ നവീകരണവും പദ്ധതിയുടെ ഭാഗമാണ്.
കൂടാതെ, 1,000 അംഗീകൃത ക്ലിനിക്കൽ ട്രയൽ കേന്ദ്രങ്ങൾ ഉൾപ്പെടുന്ന ഒരു ദേശീയ ശൃംഖല സ്ഥാപിക്കും. ഇത് മരുന്നുകളുടെ വികസനം വേഗത്തിലാക്കുകയും അവയുടെ നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും. ഇതിന് പുറമെ, ആഗോളനിലവാരത്തിലേക്ക് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനെ (CDSCO) നവീകരിക്കും.



