വാഷിങ്ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന് ഗൊണോറിയ അടക്കമുള്ള ഗുരുതരമായ ലൈംഗിക രോഗങ്ങൾ ഉണ്ടായിരുന്നുവെന്ന് യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഫയലുകൾ. ഇയാൾക്ക് സ്ഥിരമായ ഹോർമോൺ കുറവുകളും ലൈംഗിക അണുബാധകളും ഉണ്ടായിരുന്നുവെന്ന് ഏറ്റവും പുതിയ മെഡിക്കൽ രേഖകൾ പറയുന്നു.
നിരവധി വർഷങ്ങളിലെ പരിശോധനാ ഫലങ്ങൾ കാണിക്കുന്നത് എപ്സ്റ്റീന്റെ ടെസ്റ്റോസ്റ്റിറോൺ റീഡിങ്ങുകൾ ഒരു ഡെസിലിറ്ററിന് 125 നും 142 നാനോഗ്രാമിനും ഇടയിൽ സ്ഥിരമായി കുറഞ്ഞുവെന്നാണ്. അമേരിക്കൻ യൂറോളജിക്കൽ അസോസിയേഷൻ ക്ലിനിക്കലിയിൽ നിർവചിക്കുന്ന 300 ng/dL ലെവലിനേക്കാൾ വളരെ താഴെയാണിത്. തന്റെ ഡോക്ടർമാരുമായുള്ള രേഖാമൂലമുള്ള ആശയവിനിമയത്തിൽ എപ്സ്റ്റീൻ തന്നെ ഈ പ്രശ്നങ്ങൾ സമ്മതിക്കുന്നുണ്ട്.
ക്ലോമിഡ് പോലുള്ള മരുന്നുകൾ ഉൾപ്പെടെയുള്ള ഹോർമോൺ അധിഷ്ഠിത ചികിത്സ ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ, പാർശ്വഫലങ്ങളുണ്ടായെന്ന് പറഞ്ഞ് എപ്സ്റ്റീൻ പിന്നീട് 2016ൽ തെറാപ്പി ഉപേക്ഷിച്ചു. ന്യൂയോർക്ക് ആസ്ഥാനമായുള്ള ഒരു ഡോക്ടർക്ക് 2016ൽ അയച്ച ഇ-മെയിലിൽ, ലൈംഗികമായി പകരുന്ന രോഗങ്ങൾക്ക് പോസിറ്റീവ് പരിശോധനാ ഫലങ്ങൾ എപ്സ്റ്റീൻ റിപ്പോർട്ട് ചെയ്തു. കൂടാതെ ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിച്ചിട്ടുണ്ടെന്നും കാണിക്കുന്നു.
ലൈംഗിക ഉത്തേജക ഉൽപ്പന്നങ്ങൾക്കായി എപ്സ്റ്റീന് പ്രൊമോഷനൽ ഇ മെയിലുകൾ ലഭിച്ചതായും തന്റെ ബീജം സൂക്ഷിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഇയാൾ അന്വേഷിച്ചതായും ഫയലുകളിലെ അധിക വിവരങ്ങൾ സൂചിപ്പിക്കുന്നു. ലൈംഗികക്കടത്ത് കുറ്റത്തിന് വിചാരണ നേരിടുന്നതിന് മുമ്പ് ഫെഡറൽ കസ്റ്റഡിയിൽ കഴിയവെ 2019 ആഗസ്റ്റിൽ എപ്സ്റ്റീൻ ജീവനൊടുക്കിയെന്നാണ് റിപ്പോർട്ട്.



