പത്തനംതിട്ട: ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയത് യുഡിഎഫാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജോസ് കെ. മാണി നയിക്കുന്ന എൽഡിഎഫിന്റെ മധ്യകേരളാ ജാഥ പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പോറ്റിയെ കേറ്റിയത് എൽഡിഎഫ് സർക്കാരും ആ സർക്കാർ കാലത്തെ ദേവസ്വം ബോർഡും ആണെന്നാണ് പ്രചരിപ്പിച്ചത്. പോറ്റി അവിടെ കയറുന്നത് 2004ലാണെന്ന് എല്ലാവർക്കും വ്യക്തമായെന്നും മുഖ്യമന്ത്രി.
2004ൽ ആരായിരുന്നു ദേവസ്വം മന്ത്രി. കോൺഗ്രസിന്റെ ഇന്നത്തെ ഉന്നതനായ അഖിലേന്ത്യാ നേതാവ്. അക്കാലത്ത് കോൺഗ്രസ് നിയോഗിച്ച ദേവസ്വം ബോർഡും പ്രസിഡന്റും ഉള്ളപ്പോഴല്ലേ പോറ്റി ആദ്യമായി അവിടെ കയറുന്നത്. അന്നു തൊട്ടല്ലേ പോറ്റിക്ക് അവിടെ എല്ലാവിധ കളികൾക്കുമുള്ള അവസരമൊരുങ്ങുന്നത്. ഇതെല്ലാം വിഷമമുണ്ടാക്കുന്ന യാഥാർഥ്യങ്ങളായതിനാൽ അവ പുറത്തുവരാതിരിക്കാനാണ് കോൺഗ്രസും യുഡിഎഫും ചർച്ചയിൽ നിന്ന് ഒളിച്ചോടുന്ന സമീപനം സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.



