ടെൽ അവീവ്/വാഷിംഗ്ടൺ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രയേൽ. ഖമനേയി കൊല്ലപ്പെട്ടതായി രണ്ട് ഉന്നത ഇസ്രായേൽ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖമേനിയുടെ മൃതദേഹത്തിന്റെ ചിത്രം ഇസ്രായേലിന് ലഭിച്ചതായും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും സൂചനയുണ്ട്.
ഈ ചിത്രം യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും കാണിച്ചതായും രണ്ട് പ്രമുഖ ഇസ്രായേൽ ടെലിവിഷൻ നെറ്റ്‌വർക്കുകൾ റിപ്പോർട്ട് ചെയ്തു. ഖമനേയിയുടെ തകർന്ന വസതിയുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തതെന്നും ഈ ചാനൽ റിപ്പോർട്ട് ചെയ്തു.
ശനിയാഴ്ച വൈകുന്നേരം നടത്തിയ പ്രസംഗത്തിൽ, ഖമനേയി ‘ഇനി നമ്മോടൊപ്പമില്ല എന്നതിന് നിരവധി സൂചനകളുണ്ട്’ എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു. എന്നാൽ, പരമോന്നത നേതാവും പ്രസിഡന്റും സുരക്ഷിതരാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അവകശപ്പെടുന്നത്. എങ്കിലും ആക്രമണത്തിന് ശേഷം ഖമേനി പരസ്യമായി പ്രത്യക്ഷപ്പെടുകയോ വീഡിയോ സന്ദേശങ്ങൾ പുറത്തുവിടുകയോ ചെയ്തിട്ടില്ല എന്നത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നു.
ഇറാന്റെ പ്രതിരോധ നേതൃത്വത്തെ തങ്ങൾ പൂർണ്ണമായും ഇല്ലാതാക്കിയതായി ഇസ്രായേൽ പ്രതിരോധ സേന (IDF) അവകാശപ്പെട്ടു. സുരക്ഷാ ഉപദേശകൻ അലി ഷംഖാനി, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐ.ആർ.ജി.സി.) കമാൻഡർ മുഹമ്മദ് പാക്പൂർ, പ്രതിരോധ മന്ത്രി അസീസ് നസീർസാദ തുടങ്ങിയ പ്രമുഖർ കൊല്ലപ്പെട്ടവരുടെ പട്ടികയിലുണ്ടെന്ന് ഐ.ഡി.എഫ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
അതേസമയം ഖമേനിയുടെ മരണവാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ ജനങ്ങൾ തെരുവിലിറങ്ങി ആഹ്ലാദപ്രകടനം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആളുകൾ ഹോൺ അടിച്ചും മുദ്രാവാക്യം വിളിച്ചും വിജയം ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ ബിബിസി പേർഷ്യൻ പുറത്തുവിട്ടു.



