പത്തനംതിട്ട: യു.ഡി.എഫിൻ്റെ ഉറച്ച കോട്ടയെന്നു കീർത്തികേട്ട പത്തനംതിട്ട തിരിച്ചു പിടിക്കാൻ കോൺഗ്രസ് കച്ചമുറുക്കി ഇറങ്ങുമ്പോൾ അതൃപ്തിയും ശക്തമാകുന്നു. നിലവിൽ ജില്ലയിലെ ആറന്മുള, കോന്നി, റാന്നി, അടൂർ നിയോജക മണ്ഡലങ്ങളിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലയ്ക്കു പുറത്തു നിന്നുള്ള ചില നേതാക്കൾ പല മണ്ഡലങ്ങളിലും നിറഞ്ഞാടുന്നുണ്ട്. തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വം മുന്നിൽ കണ്ടുകൊണ്ടുള്ള ഇത്തരം പ്രവണതകൾക്കെതിരെ ഒന്നിച്ചു മുന്നേറാനാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കളുടെ ശ്രമം. ഇതിൻ്റെ ഭാഗമായി ജില്ലയിലെ മുതിർന്ന പത്തോളം നേതാക്കൾ ഇന്ന് കെ. സി. വേണുഗോപാലിനെ നേരിട്ട് കണ്ട് പരാതി ഉന്നയിച്ചു. ജില്ലയിലെ സ്ഥാനാർത്ഥികളെ മാത്രം പരിഗണിക്കണമെന്നും കെട്ടിയിറക്ക് സ്ഥാനാർത്ഥികളെ അംഗീകരിക്കുകയില്ലെന്നുമാണ് നേതാക്കളുടെ വാദം. സംഭവത്തിൻ്റെ ഗൗരവം തിരിച്ചറിഞ്ഞ കെ.സി വേണുഗോപാൽ കാര്യമായി ഈ വിഷയത്തെ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ.
തിരഞ്ഞെടുപ്പിൻ്റെ കളം നിറഞ്ഞപ്പോൾ മുതൽ ജില്ലയ്ക്കു പുറത്തു നിന്നുള്ള ചില നേതാക്കൾ പല മണ്ഡലങ്ങളിലും സജീവമാണ്. യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി മാസങ്ങളായി ആറന്മുള കേന്ദ്രീകരിട്ടുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. സംവരണ മണ്ഡലമായ അടൂരിൽ കണ്ണുവെച്ച് രമ്യ ഹരിദാസും പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളെ മാറ്റി നിർത്തി ഇത്തരം നേതാക്കൾ കളത്തിൽ ഇറങ്ങിയപ്പോൾ മുതൽ കോൺഗ്രസിൽ അമർഷം പടരുകയാണ്.
വർഷങ്ങളായി പാർട്ടിക്കു വേണ്ടി പോരാട്ടങ്ങൾ നടത്തിയ മുതിർന്ന നേതാക്കളെ അവഗണിച്ചു കൊണ്ടുള്ള സ്ഥാനാർത്ഥി നിർണയത്തെ അംഗീകരിക്കില്ലെന്നതാണ് ഭൂരിപക്ഷം നേതാക്കളുടെയും വാദം. ഡി.സി.സിയിലടക്കം ഈ വിഷയം പലപ്പോഴായി ചർച്ചയായിരുന്നു. വിഷയത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് കെ.സി വേണു ഗോപാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷ ജില്ലയിലെ നേതാക്കൾക്കുണ്ട്



