തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർഥി ചർച്ചകൾ അവസാനഘട്ടത്തിലേക്ക്. ഡൽഹിയിൽ നടക്കുന്ന ചർച്ചകളിൽ അന്തിമ തീരുമാനമാകുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. എംപിമാർ മത്സരിക്കേണ്ടെന്ന നിലപാട് എഐസിസി കടുപ്പിച്ചതിന് പിന്നാലെ കെ.സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും സജീവമായി.ഇരുപതോളം സീറ്റുകളിൽ ഒറ്റ പേരിൽ എത്താൻ കഴിയാത്തതാണ് നേതൃത്വത്തെ ഇപ്പോഴും കുഴക്കുന്നത്.
മുന്നണിയിലെ സീറ്റ് വിഭജനം പൂർത്തിയാക്കാൻ കഴിയാത്തതും പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ ആവാത്തതുമാണ് കോൺഗ്രസ് സീറ്റ് ചർച്ചകൾ വഴിമുട്ടാൻ പ്രധാന കാരണം. കെ.സുധാകരൻ പരസ്യമായും അടൂർ പ്രകാശ് സമുദായ സംഘടനകൾ മുഖേനയും നിയമസഭാ സീറ്റ് എന്ന ആവശ്യം ശക്തമാക്കിയിട്ടുണ്ട്. എന്നാൽ എംപിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കേണ്ടന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കേന്ദ്ര നേതൃത്വം.



