മെറ്റയുടെ കീഴിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം ആപ്പിലെ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് (E2E) മെസേജിങ് സേവനം ഈ വർഷം മേയ് എട്ടോടെ നിർത്തലാക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കുന്നതിനായി ചാറ്റുകൾ പ്രത്യേക കീ ഉപയോഗിച്ച് സംരക്ഷിക്കുന്ന ഈ ഫീച്ചർ അതോടെ ലഭ്യമാകില്ല. അയക്കുന്നയാളും സ്വീകർത്താവും ഒഴികെ കമ്പനി ഉൾപ്പെടെ മൂന്നാമതൊരാൾ കാണില്ലെന്നതാണ് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനത്തിന്റെ സവിശേഷത. വാട്സാപ്, ഫേസ്ബുക്ക് മെസഞ്ചർ, ടെലഗ്രാം, സിഗ്നൽ പോലുള്ള പ്ലാറ്റ്ഫോമുകൾ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ മാറ്റം നിലവിൽവരുന്നതോടെ അതീവ സ്വകാര്യമായ സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റഗ്രാം മെസേജിങ് സേവനം വഴി അയക്കുന്നത് സുരക്ഷിതമല്ലാതായിത്തീരും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
ഈ മാറ്റം നിലവിൽ വരുന്നതോടെ ഉപയോക്താക്കൾക്ക് അവരുടെ മെസേജുകളും മീഡിയ ഫയലുകളും ഡൗൺലോഡ് ചെയ്യുന്നതിനുള്ള നിർദേശങ്ങൾ ഇൻസ്റ്റഗ്രാം നൽകും.
പഴയ പതിപ്പിലുള്ള ആപ്പാണ് ഉപയോഗിക്കുന്നതെങ്കിൽ, ചാറ്റുകൾ ഡൗൺലോഡ് ചെയ്യുന്നതിന് മുൻപായി ആപ്പ് അപ്ഡേറ്റ് ചെയ്യേണ്ടി വന്നേക്കാം.
ഇനി എന്ത് ചെയ്യണം
എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഇല്ലാതാകുന്നതോടെ മൂന്നാമതൊരാൾ ചാറ്റിൽ പ്രവേശിക്കില്ലെന്ന് ഉറപ്പിക്കാനാവില്ല. അതിനാൽ സന്ദേശങ്ങൾ പുറത്തുനിന്നുള്ളവർ ചോർത്തുന്നില്ലെന്ന് ഉറപ്പുവരുത്താൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾ സിഗ്നൽ അല്ലെങ്കിൽ ടെലഗ്രാം പോലുള്ള മറ്റ് പ്ലാറ്റ്ഫോമുകളെ ആശ്രയിക്കേണ്ടി വരും. മെറ്റയുടെ തന്നെ വാട്സാപ്പിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ തുടർന്നും ലഭ്യമായിരിക്കും.
മാറ്റത്തിന് പിന്നിലെ കാരണങ്ങൾ:
ഈ ഫീച്ചറിന് ആവശ്യക്കാർ കുറവായതിനാലാണ് ഇത് ഘട്ടംഘട്ടമായി ഒഴിവാക്കുന്നതെന്ന് മെറ്റ വക്താവ് വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എങ്കിലും, എൻക്രിപ്ഷൻ സാങ്കേതികവിദ്യ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും കുറ്റകരമായ ഉള്ളടക്കങ്ങൾ കൈമാറുന്നതിനും സഹായിക്കുമെന്ന ആശങ്കയെത്തുടർന്ന് ആഗോളതലത്തിൽ അധികാരികളിൽ നിന്നുള്ള സമ്മർദ്ദവും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്ന് കരുതപ്പെടുന്നു.
സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും മുൻഗണന നൽകുന്ന ഉപയോക്താക്കൾ മേയ് എട്ടിന് മുൻപായി തങ്ങളുടെ പ്രധാനപ്പെട്ട ചാറ്റുകൾ സുരക്ഷിതമാക്കാൻ ഇൻസ്റ്റഗ്രാം നിർദേശിക്കുന്നു.



