ഓൺലൈൻ വാതുവെപ്പ്, ചൂതാട്ട പ്ലാറ്റ്‌ഫോമുകൾക്കെതിരെയുള്ള നടപടികൾ കർശനമാക്കിയ കേന്ദ്ര സർക്കാർ 300 വെബ്‌സൈറ്റുകളും മൊബൈൽ ആപ്ലിക്കേഷനുകളും കൂടി നിരോധിച്ചു. ഇതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട ഇത്തരം നിയമവിരുദ്ധ പ്ലാറ്റ്ഫോമുകളുടെ ആകെ എണ്ണം 8,400 ആയി ഉയർന്നു.
പിയർ-ടു-പിയർ മാർക്കറ്റ്പ്ലേസുകൾ, ലൈവ് ഡീലർ ടേബിളുകൾ, റൗലറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകളും സ്ലോട്ട്‌സ് പോലുള്ള കാസിനോ ആപ്പുകളും നിരോധിച്ചവയിൽ ഉൾപ്പെടുന്നു. കൂടാതെ, സട്ട/മട്ക നെറ്റ്വർക്ക്‌സ് (Satta/Matka) , പണം വെച്ചുള്ള കാർഡ് ഗെയിമുകൾ എന്നിവയ്‌ക്കെതിരെയും സർക്കാർ സ്വീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പാർലമെന്റ് പാസാക്കിയ ‘ഓൺലൈൻ ഗെയിമിംഗ് നിയമം’ (Online Gaming Act) 2025 ഒക്ടോബർ 1 മുതൽ നിലവിൽ വന്നതിനുശേഷം മാത്രം ഏകദേശം 4,900 വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ മാത്രം 242 വെബ്‌സൈറ്റുകളാണ് നിരോധിച്ചത്.
2025-ലെ ഓൺലൈൻ ഗെയിമിംഗ് പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ബിൽ പ്രകാരം, പണം വെച്ചുള്ള എല്ലാത്തരം ഗെയിമുകളും (ഭാഗ്യത്തെയോ നൈപുണ്യത്തെയോ അടിസ്ഥാനമാക്കിയുള്ളവ) നിരോധിച്ചിരിക്കുകയാണ്. ഈ നിയമം ലംഘിക്കുന്ന ഓപ്പറേറ്റർമാർക്കും പ്രൊമോട്ടർമാർക്കും മൂന്ന് വർഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കാം. ഇത്തരം പ്ലാറ്റ്ഫോമുകൾക്ക് വേണ്ടി പരസ്യം നൽകുന്നവർക്ക് രണ്ട് വർഷം വരെ തടവും 50 ലക്ഷം രൂപ പിഴയും ലഭിക്കാവുന്നതാണ്. എന്നാൽ, ഗെയിമുകളിൽ പങ്കെടുക്കുന്ന കളിക്കാരെ ശിക്ഷാ നടപടികളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പണം വെച്ചുള്ള ഗെയിമുകൾ കണ്ടെത്താനായി സർക്കാർ ഒരു പ്രത്യേക അതോറിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. അതേസമയം, പണം ഉൾപ്പെടാത്തതും സൗജന്യമായി കളിക്കാവുന്നതുമായ പബ്ജി (PUBG), ഫ്രീ ഫയർ (Free Fire) തുടങ്ങിയ ഗെയിമുകൾക്ക് ഈ നിരോധനം ബാധകമല്ല. ഇത്തരം ഗെയിമുകൾ പ്രചരിപ്പിക്കാൻ സെലിബ്രിറ്റികൾക്കും ഇൻഫ്‌ലുവൻസർമാർക്കും അനുവാദമുണ്ട്.



