തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായി ഇനി വോട്ടർപട്ടികയിൽ പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. നാമനിർദേശ പത്രികാസമർപ്പണത്തിന്റെ അവസാനദിവസമായ 23വരെ വോട്ടർപട്ടികയിൽ പേരുചേർക്കാമെന്ന ഉറപ്പാണ് കമീഷൻ ലംഘിച്ചത്. 15ന് ശേഷമുള്ള അപേക്ഷകൾ പരിഗണിക്കില്ലെന്നാണ് വാർത്താക്കുറിപ്പിൽ പറയുന്നത്. ഇതോടെ ലക്ഷക്കണക്കിന് പേർക്ക് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകില്ല.
10 ദിവസം മുമ്പ് വരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ പ്രോസസ് ചെയ്ത് വോട്ടർപട്ടികയിൽ ചേർക്കുക. അപേക്ഷ സ്വീകരിച്ച് വോട്ടർപ്പട്ടികയിൽ ഇടം പിടിക്കുന്നതുവരെ നീളുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പരമാവധി വേണ്ടത് 10 ദിവസമാണ്. ആയതിനാൽ മാർച്ച് 15 വരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയുകയെന്നും തെരഞ്ഞെടുപ്പ് കമീഷൻ പറയുന്നു.
അന്തിമ സപ്ലിമെന്ററി പട്ടിക 24ന് പ്രസിദ്ധീകരിക്കാനിരിക്കെയാണ് അപേക്ഷകൾ പരിഗണിക്കാതിരിക്കുന്നത്. പ്രവാസികൾക്കായുള്ള ഫോം 6 എ, താമസസ്ഥലം മാറ്റുന്നതിനുള്ള ഫോം 8 എന്നിവ സമർപ്പിച്ചവരെയെല്ലാം കമീഷന്റെ പുതിയ നിലപാട് പ്രതികൂലമായി ബാധിക്കും.



