കൊച്ചി: സെക്യൂരിറ്റി ക്ലിയറൻസില്ലാതെ റിപ്പോർട്ടർ ചാനൽ എങ്ങനെയാണ് പ്രവർത്തിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കണമെന്ന് ട്വന്റി-ട്വന്റി കൺവീനർ സാബു എം. ജേക്കബ്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എന്നത് ഒരു തട്ടിക്കൂട്ട് സംവിധാനമാണെന്നും, കൃത്യമായ സുരക്ഷാ അനുമതികളില്ലാതെ ചാനൽ സംപ്രേഷണം തുടരുന്നതിൽ വലിയ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ചാനലിന്റെ പ്രവർത്തനങ്ങളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന് പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു.
ചാനലിന്റെ ലൈസൻസ് ഉടമകൾക്കുള്ള സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് സാബു ജേക്കബിന്റെ പ്രതികരണം. നിലവിലെ ചാനൽ ഡയറക്ടർമാർക്ക് നിയമപരമായി സ്ഥാപനം നടത്താൻ അവകാശമില്ലെന്നും, ചട്ടങ്ങൾ പൂർണമായും ലംഘിച്ചാണ് ലൈസൻസ് കൈമാറ്റം നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഒരു സ്ഥാപനം എങ്ങനെയാണ് ഇത്രയും കാലം പ്രവർത്തിച്ചതെന്നത് ഗൗരവകരമായ ചോദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



