സുദീർഘമായ ഇടവേളയ്ക്കുശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനടുത്തേക്ക്. നാസയുടെ ആർട്ടെമിസ് II ദൗത്യത്തിന്റെ ഭാഗമായി റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോക്ക്, ജെറമി ഹാൻസൻ എന്നീ നാല് ബഹിരാകാശയാത്രികരാണ് ഓറിയോൺ ക്യാപ്സ്യൂളിൽ ചന്ദ്രനടുത്തേക്ക് യാത്രതിരിച്ചത്. ചന്ദ്രനിൽ സ്ഥിരമായ മനുഷ്യ സാന്നിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പെന്ന് വിലയിരുത്തപ്പെടുന്ന ദൗത്യം അപ്പോളോ കാലഘട്ടത്തിന്റെ ഓർമകൾ ഉണർത്തുന്നുവെങ്കിലും ഈ ദൗത്യം തീർത്തും വ്യത്യസ്തമാണ്.
1960-കളിലെ ദൗത്യങ്ങളിൽനിന്ന് വ്യത്യസ്തമായി ആർട്ടെമിസ് II ഭൂമിയുടെ ഉയർന്ന ഭ്രമണപഥത്തിൽ 24 മണിക്കൂർ തുടരും. സുരക്ഷയുടെകാര്യത്തിൽ തന്ത്രപ്രധാനമാണ് ഈ 24 മണിക്കൂർ എന്നാണ് വിദഗ്ധർ പറയുന്നത്. യാത്രികരുടെ സുരക്ഷയ്ക്കായി രൂപകൽപ്പന ചെയ്ത ഒരു ‘സർക്യൂട്ട് ബ്രേക്കർ’ എന്ന നിലയിലാണ് ഓറിയോൺ ബഹിരാകാശ പേടകം 24 മണിക്കൂർ ദീർഘവൃത്താകൃതിയിലുള്ള ഭൂമിയുടെ ഭ്രമണപഥത്തിൽ നിലനിർത്തുന്നത്.
ഈ സമയത്ത് ഏകദേശം 1,200 നോട്ടിക്കൽ മൈൽ ഉയരത്തിലായിരിക്കും ഓറിയോൺ പേടകം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തേക്കാൾ അഞ്ചിരട്ടി ഉയർന്ന നിലയാണിത്. ഹൈ എർത്ത് ഓർബിറ്റ് (HEO) കാലയളവ് എന്നറിയപ്പെടുന്ന ഈ ഘട്ടം ഹൂസ്റ്റണിലെ മിഷൻ കൺട്രോളർക്ക് പേടകത്തിലെ എല്ലാ പ്രധാന സംവിധാനങ്ങളും പരിശോധിക്കാനുള്ള സമയമാണ്. അതേസമയം യാത്രികർ ഭൂമിക്ക് വളരെ അടുത്തും ആയിരിക്കും. ഏതെങ്കിലും സംവിധാനം പരാജയപ്പെട്ടാൽ ഉടൻതന്നെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നടത്താൻ സാധിക്കും.
എൻവയോൺമെന്റൽ കൺട്രോൾ ആൻഡ് ലൈഫ് സപ്പോർട്ട് സിസ്റ്റം (ECLSS) പരിശോധിക്കുക എന്നതാണ് ആദ്യ 24 മണിക്കൂറിനുള്ളിലെ പ്രധാന വെല്ലുവിളി. 10 ദിവസത്തെ ദീർഘകാല ദൗത്യത്തിൽ നാല് മനുഷ്യർക്ക് ബഹിരാകാശ പേടകത്തിൽ തുടരാൻ കഴിയുമെന്ന് ഉറപ്പാക്കാൻ നാസയ്ക്ക് ലഭിക്കുന്ന അവസാന അവസരമാണിത്. ലൈഫ് സപ്പോർട്ട് സംവിധാനത്തിൽ ചെറിയ അപാകം കാണുകയാണെങ്കിൽ പോലും അവസാന നിമിഷം ദൗത്യം ഉപേക്ഷിക്കാൻ കഴിയും.
ആദ്യ 24 മണിക്കൂറിൽ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മറ്റൊന്നാണ് യൂണിവേഴ്സൽ വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ (UWMS)പരിശോധന. ബഹിരാകാശ ടോയ്ലെറ്റ് അടക്കമുള്ളവയുടെ പ്രവർത്തനം ഈ ഘട്ടത്തിൽ പരിശോധിച്ച് ഉറപ്പാക്കും. ഇത് നിസമായി തോന്നാമെങ്കിലും പരിമിതമായ സൗകര്യങ്ങളുള്ള ക്യാപ്സ്യൂളിലെ മാലിന്യ സംസ്കരണ സംവിധാനത്തിന്റെ തകരാറ് ഒരു ദൗത്യത്തെ തന്നെ പ്രതിസന്ധിയിലാക്കുകയോ പരാജയപ്പെടുന്നതിനുതന്നെ കാരണമാകുകയോ ചെയ്തേക്കാം.
ദൗത്യത്തിന്റെ ആദ്യഘട്ടത്തിൽ യാത്രികർ പ്രോക്സിമിറ്റി ഓപ്പറേഷൻസ് എന്ന കൃത്യതയുള്ള നീക്കവും നടത്തും. റോക്കറ്റിന്റെ അപ്പർ സ്റ്റേജിൽനിന്നും വേർപെട്ട ഓറിയോൺ പേടകത്തിന്റെ മാനുവൽ നിയന്ത്രണം കമാൻഡർ റീഡ് വൈസ്മാൻ ഏറ്റെടുക്കും. ബഹിരാകാശ പേടകം ഉയർത്തി നിർത്തുകയും ചലിപ്പിക്കുകയും ചെയ്യുന്നതാണിത്. യാത്രികർക്ക് ചന്ദ്രന് ചുറ്റുമുള്ള ഉയർന്ന ഭ്രമണപഥത്തിൽവെച്ച് ഓറിയോണിനെ ഒരു ലൂനാർ ലാൻഡറുമായി ഡോക്ക് ചെയ്യേണ്ടതുണ്ട്. പേടകം മാനുവലായി നിയന്ത്രിക്കാൻ പരിശീലിക്കുന്നതിലൂടെ ഓറിയോണിന്റെ സോഫ്റ്റ്വെയറും ത്രസ്റ്ററുകളും കൃത്യമായി പ്രവർത്തിക്കുമെന്ന് യാത്രികർ സ്ഥിരീകരിക്കുന്നു. ദൗത്യം പൂർത്തിയാക്കി സംഘം മടങ്ങിയെത്തുമ്പോഴേക്കും അവർ ഭൂമിയിൽ നിന്ന് 400,000 കിലോമീറ്ററിലധികം യാത്ര ചെയ്തിരിക്കും എന്നാണ് വിദഗ്ധർ പറയുന്നത്.



