ന്യൂഡൽഹി: ഇന്ത്യയുടെയും പാകിസ്താന്റെയും വിവിധ ഭാഗങ്ങളിലായി ഏകദേശം ആയിരം കിലോമീറ്ററോളം നീളത്തിൽ പടർന്നുകിടക്കുന്ന കൂറ്റൻ മേഘക്കൂട്ടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടു.
ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും പാകിസ്താനോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിലും വരുംദിവസങ്ങളിൽ വ്യാപകമായ മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
അടുത്ത 48 മുതൽ 72 മണിക്കൂർ വരെ ഈ മഴ തുടരാൻ സാധ്യതയുണ്ടെന്നും ചിലയിടങ്ങളിൽ ആലിപ്പഴവർഷം ഉണ്ടാകാമെന്നും ഐഎംഡി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മെഡിറ്ററേനിയൻ മേഖലയിൽനിന്ന് ഉത്ഭവിച്ച ശക്തമായ ‘വെസ്റ്റേൺ ഡിസ്റ്റർബൻസ്’ (Western Disturbance) മൂലമാണ് ഈ കാലാവസ്ഥാ വ്യതിയാനം ഉണ്ടായിരിക്കുന്നതെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു.
കാലാവസ്ഥയിലെ മാറ്റങ്ങൾ കൃഷിയെയും വിളവെടുപ്പിനെയും ബാധിക്കാൻ സാധ്യതയുള്ളതിനാൽ കർഷകർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. കനത്ത മഴ, നഗരപ്രദേശങ്ങളിൽ വെള്ളക്കെട്ടിനും ഗതാഗത തടസ്സങ്ങൾക്കും കാരണമായേക്കാം.
നിലവിൽ ഉത്തരേന്ത്യയിൽ അനുഭവപ്പെടുന്ന ചൂടിന് ഈ മഴ താൽക്കാലികാശ്വാസം നൽകുമെങ്കിലും മഴ മാറിയാൽ ചൂട് വീണ്ടും വർധിക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഔദ്യോഗിക നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.



