കാസർകോട്: തീവ്രവാദസംഘടനയെന്ന് സി.പി.എം. പ്രഖ്യാപിച്ചവരുമായി ചേർന്ന് മത്സരിക്കുന്ന മുഖ്യമന്ത്രിയോട് ‘കാപട്യമേ നിന്റെ പേരാണോ പിണറായി വിജയനെ’ന്ന് ചോദിക്കേണ്ട സ്ഥിതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. യു.ഡി.എഫിന് വെൽഫെയർ പാർട്ടി പിന്തുണ നൽകിയെന്നു പറഞ്ഞ് ബഹളമുണ്ടാക്കിയ മുഖ്യമന്ത്രിക്ക് എസ്.ഡി.പി.ഐ.യുടെയും പി.ഡി.പി.യുടെയും ആർ.എസ്.എസിന്റെയും പിന്തുണയെക്കുറിച്ച് ഒന്നും പറയാനില്ല. സി.പി.എം. പാർട്ടി കോൺഗ്രസ് തീവ്രവാദ സംഘടനയെന്ന് പ്രഖ്യാപിച്ചവരുമായി ചേർന്നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അഭിമന്യുവിനെ എസ്.ഡി.പി.ഐ. കൊന്നെന്നാണ് ദേശാഭിമാനിയും കൈരളിയും പറഞ്ഞത്.
‘നാൻ പെറ്റ മകനെ, എൻ രാസാവെ’ എന്നുള്ള ഒരമ്മയുടെ ചങ്കുപൊട്ടുന്ന നിലവിളിയുണ്ട്. എസ്.ഡി.പി.ഐ.യുടെ പിന്തുണ സ്വീകരിക്കുംമുൻപ് ആ അമ്മയോട് സി.പി.എമ്മും പിണറായി വിജയനും മാപ്പ് പറയണം.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തട്ടിക്കൂട്ടിയ പെയ്ഡ് സർവേകളാണ് പുറത്തുവരുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്തും ഇതു തന്നെയായിരുന്നു. പാലക്കാട്ട് വി.കെ.ശ്രീകണ്ഠനും എറണാകുളത്ത് ഹൈബി ഈഡനും വടകരയിൽ ഷാഫി പറമ്പിലും തോറ്റുപോകുമെന്നാണ് സർവേ പറഞ്ഞത്. എന്നാൽ വൻ ഭൂരിപക്ഷത്തിലാണ് ഇവരൊക്കെ ജയിച്ചത്. ഈ സർവേകളിലൊന്നും ജനവികാരം പ്രതിഫലിക്കുന്നില്ല. നൂറിലധികം സീറ്റുകളുമായി യു.ഡി.എഫ്. അധികാരത്തിൽ വരുമെന്നും സതീശൻ പറഞ്ഞു.



