തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനത്തിലേക്ക് കടന്ന് ഇടതുമുന്നണി. സിപിഐ നേതൃയോഗങ്ങൾ തുടങ്ങി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നാളെ ചേരും. ജില്ലാ കമ്മിറ്റികൾ നൽകിയ ബൂത്ത് അടിസ്ഥാനത്തിലുള്ള കണക്കുകൾ നേതൃയോഗങ്ങളിൽ വിശകലനം ചെയ്യും. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി വോട്ട് ശതമാനം പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും കണക്കുകൂട്ടലിലേക്ക് കടക്കുകയാണ് ഇടതുമുന്നണി. സിപിഐ സെക്രട്ടറിയേറ്റ് എക്സിക്യൂട്ടീവ് യോഗങ്ങളാണ് ഇന്ന് നടക്കുന്നത്. നാല് ജില്ലാ കമ്മിറ്റികളും നൽകിയ ബൂത്ത് അടിസ്ഥാനത്തിലെ കണക്കുകൾ യോഗം വിലയിരുത്തും. മത്സരിച്ച 17 മണ്ഡലങ്ങളിൽ 10 ഇടത്ത് വിജയം ഉറപ്പെന്നാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ.
മന്ത്രിമാരായ കെ.രാജൻ, ജെ.ചിഞ്ചുറാണി എന്നിവർ മത്സരിച്ച ഒല്ലൂരും ചടയമംഗലത്തും കടുത്ത മത്സരം നേരിട്ടതായാണ് ജില്ല കമ്മറ്റികളുടെ വിലയിരുത്തൽ. പീരുമേട്, തൃശൂര്‍, നാദാപുരം മണ്ഡലങ്ങളിൽ വിജയം എളുപ്പമല്ലെന്നും കണക്ക് കൂട്ടുന്നു.
നാളെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. 85 മുതൽ 90 വരെ നേടി വീണ്ടും അധികാരത്തിൽ എത്താൻ കഴിയുമെന്നാണ് സിപിഎം പ്രതീക്ഷ. 71 മണ്ഡലങ്ങളിൽ ഇടതുമുന്നണി വലിയ മത്സരമില്ലാതെ വിജയിക്കാൻ കഴിയും. 45 മണ്ഡലങ്ങൾ യുഡിഎഫ് ഉറപ്പായും നേടുമെന്നാണ് സിപിഎം കണക്ക്. ഇരുപത്തിമൂന്നിടങ്ങളിൽ ശക്തമായ മത്സരം എന്നും സിപിഎം നേതാക്കൾ വിലയിരുത്തുന്നു.



