താമരശ്ശേരി: കോടതിയുത്തരവിന് പിന്നാലെ തമ്മിലടിച്ച് കാമുകികാമുകന്മാരുടെ കുടുംബാംഗങ്ങൾ. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. പെൺകുട്ടിക്ക് ആൺസുഹൃത്തിനൊപ്പം പോകാമെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെ നടുറോഡിൽ ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. താമരശ്ശേരി കോടതിക്ക് മുന്നിലാണ് നടുറോഡിൽ കൂട്ടത്തല്ല് നടന്നത്. മുക്കം സ്വദേശി നാസറിന്റെ മകൾ നിതാ ഷെറിനെ കാമുകനായ ഷാമിലിനൊപ്പം പോകാനാണ് കോടതി അനുവദിച്ചത്.
പെൺകുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് പെൺകുട്ടിയുടെ ബന്ധുക്കൾ മുക്കം പോലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ ആൺസുഹൃത്തിനൊപ്പം പോയ പെൺകുട്ടിയെ പോലീസ് വിളിച്ചുവരുത്തി. പെൺകുട്ടിയുടെ മൊഴിയടക്കം രേഖപ്പെടുത്തുകയും തുടർനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു. പ്രായപൂർത്തിയായതിനാൽ സ്വന്തം ഇഷ്ടപ്രകാരം പെൺകുട്ടിക്ക് ആൺസുഹൃത്തിനൊപ്പം പോകാമെന്ന് കോടതി ഉത്തരവിട്ടു. ശേഷം ആൺസുഹൃത്തിനൊപ്പം പെൺകുട്ടി കോടതിയിൽ നിന്ന് ഇറങ്ങുമ്പോഴാണ് സംഘർഷമുണ്ടായത്.
പെൺകുട്ടിയെ അനുനയിപ്പിച്ച് വീട്ടിലേക്ക് തിരികെ കൊണ്ടുപോകാൻ കുടുംബാംഗങ്ങൾ ശ്രമം നടത്തിയതാണ് സംഭവങ്ങളുടെ തുടക്കം. ഇത് യുവാവ് എതിർക്കുകയും പിന്നാലെ അടിപിടിയിൽ കലാശിക്കുകയുമായിരുന്നു. കുടുംബാംഗങ്ങൾക്കൊപ്പം പോകാൻ പെൺകുട്ടി തയ്യാറായിരുന്നു. പോകാനൊരുങ്ങിയ പെൺകുട്ടിയെ യുവാവ് തടഞ്ഞു. യുവാവിനൊപ്പം സുഹൃത്തുക്കളടക്കമുള്ളവരും ചേർന്നതോടെ നടുറോഡിൽ വൻ സംഘർഷം രൂപപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.



