ഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന് ശേഷം ഇന്ത്യയിലേക്ക് എത്തിയത് 7 എൽപിജി ടാങ്കർ അടക്കം 11 ഇന്ധന കപ്പലുകളാണ്. മൂന്ന് ടാങ്കറുകൾ കൂടി ഉടൻ ഇന്ത്യയിൽ എത്തും.15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങിക്കിടക്കുകയാണ്. രാജ്യത്ത് ഇന്ധന പ്രതിസന്ധിക്ക് പിന്നാലെ അടച്ചു പൂട്ടിയ ഹോട്ടലുകൾ ഇതുവരെയും തുറന്നു പ്രവർത്തിക്കാൻ ആയിട്ടില്ല.
ഇറാൻ-ഇസ്രായേൽ യുദ്ധത്തിന് പിന്നാലെ ഹോർമുസ് കടലിടുക്ക് അടച്ചതോടെ കടുത്ത പ്രതിസന്ധിയിലാണ് രാജ്യം. 33 ഓളം ഇന്ത്യൻ ഇന്ധനക്കപ്പലുകളാണ് ഹോർമുസിൽ കുടുങ്ങിയത്. മാർച്ച് 12 ന് ആദ്യ കപ്പൽ ഇറാൻ അനുമതിയോടെ ഹോർമുസ് കടന്നു. എംടി ഷെൺലോങ്ങ് കപ്പലിൽ 10 ലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് ഉണ്ടായിരുന്നത്. മാർച്ച് 16നാണ് എൽപിജി വഹിച്ചുള്ള ആദ്യ കപ്പൽ ഹോർമുസ് താണ്ടിയത്.



