ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിനോട് കോളേജ് അധികൃതർ സ്വീകരിച്ചത് മോശമായ സമീപനമെന്ന് മന്ത്രി വി ശിവൻകുട്ടി. ഹോസ്റ്റൽ മുറി പോലും വിദ്യാർത്ഥിക്ക് നൽകിയിരുന്നില്ല. കുട്ടികളെ ഭീഷണിപ്പെടുത്താനുള്ള ആയുധമാക്കി ഇന്റേണൽ മാർക്കിനെ മാറ്റുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു. ലോൺ ആപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അന്വേഷണം നടക്കട്ടെന്നും മന്ത്രി പറഞ്ഞു.
ഇൻ്റേണൽ മാർക്കിന് സമിതിയെ നിയോഗിക്കാൻ വ്യവസ്ഥ ചെയ്യണം. അധ്യാപകൻ മാത്രം ഇൻ്റേണൽ മാർക്ക് നൽകുന്ന സമ്പ്രദായം നിർത്തലാക്കണമെന്നും ഇൻ്റേണൽ മാർക്ക് നൽകുന്നതിലെ മാനദണ്ഡം പുനഃക്രമീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. ഇത്തരം അധ്യാപകർ നാടിന് അപമാനമാണ്. സർക്കാർ നിതിൻ രാജിൻ്റെ കുടുംബത്തിനൊപ്പമാണെന്ന് മന്ത്രി വ്യക്തമാക്കി.
ഹോസ്റ്റൽ മുറി പോലും നൽകിയിരുന്നില്ല. ഡിജിറ്റൽ വായ്പ ഇടപാടുമായുള്ള ബന്ധം പറയാനാകില്ലെന്നും പൊലീസ് അന്വേഷിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. നിതിൻ രാജിന്റെ മരണത്തിൽ, ലോൺ ആപ്പിൽ നിന്നുള്ള മെസേജുകളും അന്വേഷണ പരിധിയിലുണ്ട്. അധ്യാപികയുടെ നമ്പറിലേക്ക് വന്ന മെസേജുകൾ ആണ് പരിശോധിക്കുക. അധ്യാപികയുടെ നമ്പർ ലോൺ ആപ്പ് സംഘത്തിന് എങ്ങനെ ലഭിച്ചെന്നത് നിർണായകമാണ്.



