ടെഹ്റാൻ: ഇറാന്റെ തുറമുഖങ്ങൾക്കും തീരപ്രദേശങ്ങൾക്കും ചുറ്റും പതിനഞ്ചിലധികം യുദ്ധക്കപ്പലുകൾ വിന്യസിച്ച് യുഎസ്. നാവിക ഉപരോധം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണു നടപടി. യുഎസ്എസ് ട്രിപ്പോളി എന്ന ആംഫിയസ് അസോൾട്ട് കപ്പൽ അറബിക്കടലിൽ പ്രവർത്തനം തുടങ്ങി. പട്ടാളക്കാരെ കരയിലിറക്കാനും നാവിക, വ്യോമസേനകളെ സഹായിക്കാനും ഒരുപോലെ കഴിയുന്നവയാണ് ആംഫിബിയസ് അസോൾട്ട് കപ്പലുകൾ. ഇറാനുമായുള്ള നയതന്ത്ര ബന്ധം പൂർണ്ണമായും വഷളാ യതിനെത്തുടർന്ന് ഇറാന്റെ സമുദ്രപാതകളിൽ ശക്തമായ സൈനിക ഉപരോധം ഏർപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ തുറ മുഖങ്ങളിലേക്കുള്ള കപ്പൽ ഗതാഗതം തടഞ്ഞുകൊണ്ട് അമേരിക്കൻ നാവികസേന നിലയുറപ്പിച്ചു കഴിഞ്ഞു. അമേരിക്കൻ ഉപരോധം ലംഘിക്കാൻ ശ്രമിക്കുന്ന ഏതൊരു ഇറാനിയൻ കപ്പലിനെയും തകർക്കുമെന്നും ട്രംപ് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. തങ്ങളുടെ ഉപരോധ മേഖലയ്ക്ക് അടുത്തേക്ക് വന്നാൽ അവ ഇല്ലാതാക്കപ്പെടുമെന്നായിരുന്നു ഭീഷണി.
ഇറാന്റെ തുറമുഖങ്ങളിലേക്കും അവിടെ നിന്നുമുള്ള എല്ലാ കപ്പലുകളും തടയുക എന്നതാണ് ഈ ഉപരോധത്തിന്റെ ലക്ഷ്യം. ഇത് മേഖലയിലെ വ്യാപാരത്തെയും എണ്ണ വിപണിയെയും ഗുരുതരമായി ബാധിക്കുമെന്ന് കരുതപ്പെടുന്നു. ഇതിനിടെ തെക്കൻ ലബനനിൽ ഇസ്രായേൽ സൈന്യം ആക്രമണം തുടരുകയാണ്. അതിർത്തി പട്ടണമായ നഖൂറയിൽ ഇസ്രായേൽ സൈന്യം കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നതായി റിപ്പോർട്ടുകളുണ്ട്.



