ടൊറൻ്റോ: കാനഡയിലെ സെന്റ് കാതറിൻസ് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ വെയ്റ്റിംഗ് റൂമിൽ കുഴഞ്ഞുവീണ് മരിച്ച ഹെതർ വിന്റർസ്റ്റൈന്റെ മരണത്തെക്കുറിച്ചുള്ള ഔദ്യോഗിക അന്വേഷണം തുടരുന്നു. ചികിത്സാ രംഗത്തെ വംശീയ വിവേചനവും ലഹരി ഉപയോഗിക്കുന്നവരോടുള്ള അവഗണനയും ഒരു യുവതിയുടെ ജീവൻ എങ്ങനെ അപഹരിച്ചു എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നാണ് മനുഷ്യാവകാശപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. 2021 ഡിസംബർ 9-നാണ് വീഴ്ചയെത്തുടർന്നുണ്ടായ കഠിനമായ ശരീരവേദനയുമായി ഹെതർ ആദ്യമായി ആശുപത്രിയിലെത്തിയത്. എന്നാൽ, ഹെതറിന് അണുബാധയില്ലെന്ന് വിധി യെഴുതിയ ഡോക്ടർ ഡോ. ഇമാദ് നൂർ വേദനസംഹാരിയായ ടൈലനോൾ നൽകി അവരെ വീട്ടിലേക്കയച്ചു.
ഹെതറിന് മാനസികമായ പ്രശ്നങ്ങളുണ്ടെന്നും ലഹരി ഉപയോഗിക്കുന്ന ആളാണെന്നും ഡോക്ടർ തന്റെ കുറിപ്പിൽ പ്രത്യേകം രേഖപ്പെടു ത്തിയിരുന്നു. അടുത്ത ദിവസം സ്ഥിതി മോശമായതിനെത്തുടർന്ന് ഹെതർ വീണ്ടും ആശുപത്രിയിലെത്തി യെങ്കിലും ചികിത്സ ലഭിച്ചില്ല. എന്നാൽ മണിക്കൂറുകളോളം വെയ്റ്റിംഗ് റൂമിൽ ഇരിക്കേണ്ടി വന്ന ഹെതർ ഒടുവിൽ അവിടെത്തന്നെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. രക്തത്തിലെ അണുബാധയായ സെപ്സിസ് ആയിരുന്നു മരണകാരണം. സംഭവത്തിൽ വംശീയ വിവേചന ആരോപണവും ഉയർന്നിട്ടുണ്ട്. കാനഡയിലെ കെയുഗ ഗോത്രവർഗത്തിൽപ്പെട്ട ഹെതറോട് ഡോക്ടർമാർ വംശീയ വിവേചനം കാട്ടിയെന്ന് കുടുംബം ആരോപിക്കുന്നു. ഹെതറിന്റെ വേദനയെ ഗൗരവമായി കാണുന്നതിന് പകരം അത് അവരുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്നമാണെന്ന് ഡോക്ടർമാർ തെറ്റായി കരുതിയതാണ് ചികിത്സ തെറ്റിപ്പോയതിന് കാരണം.
ഹെതർ വെയ്റ്റിംഗ് റൂമിൽ ഇരിക്കുമ്പോൾ അവർ വല്ലാതെ ഭയപ്പെട്ടിരുന്നതായും സഹായത്തിനായി കേഴുകയായിരുന്നുവെന്നും അവിടെയുണ്ടായിരുന്ന മറ്റൊരു രോഗി മൊഴി നൽകിയിട്ടുണ്ട്. കോവിഡ് സമയമായതിനാൽ ആശുപത്രിയിൽ വലിയ തിരക്കും സ്റ്റാഫുകളുടെ കുറവും ഉണ്ടായിരുന്നു എന്നാണ് നഴ്സ് മൊഴി നൽകിയത്. രോഗികളെ വേണ്ട രീതിയിൽ പരിശോധിക്കാൻ ആവശ്യമായ സമയം ലഭിച്ചില്ലെന്നും അവർ കോടതിയിൽ പറഞ്ഞു. ഹെതറിന്റെ മരണശേഷം തങ്ങളുടെ കുടുംബം അനുഭവിക്കുന്ന വലിയ ദുഃഖത്തെക്കുറിച്ച് മാതാപിതാക്കളും സഹോദരനും കോടതിയിൽ വികാരാധീനരായി സംസാരിച്ചു. തദ്ദേശീയരായ ആളുകളോട് ആരോഗ്യരംഗത്തുള്ളവർ പുലർത്തുന്ന വിവേചനം ഇനിയെങ്കിലും അവസാനിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഈ ആഴ്ചയോടെ അന്വേഷണം അവസാനിക്കുമെന്നാണ് കരുതുന്നത്.



