ദുബൈ: ആഗോള എണ്ണ വിപണിയെ ഞെട്ടിച്ച് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിൽ നിന്നും ഒപെക് പ്ലസിൽ നിന്നും പിന്മാറുന്നതായി യുഎഇ. 2026 മെയ് 1 മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് യുഎഇ ഔദ്യോഗികമായി അറിയിച്ചു. ഹോർമുസിലും, അറേബ്യൻഗൾഫിലും എണ്ണവിതരണം തടസപ്പെടുന്ന സാഹചര്യത്തിൽ എണ്ണയുൽപാദന മേഖലയുടെ സുസ്ഥിരത ഉറപ്പാക്കാനാണ് ഒപെക് വിടുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വിശദീകരണം നൽകി. രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക താൽപര്യങ്ങളും ഊർജ മേഖലയിലെ ഭാവി വികസനവും മുൻനിർത്തിയാണ് ഈ നീക്കമെന്നും അധികൃതർ വ്യക്തമാക്കി.Read Alsoയുഎഇയിൽ സ്വർണ വില കുറഞ്ഞു
ഒപെക് രാജ്യങ്ങളുടെ നിർണായക യോഗം നടക്കാനിരിക്കെയാണ് യുഎഇയുടെ അപ്രതീക്ഷിത പ്രഖ്യാപനം. ഇറാന്റെ ആക്രമണമുൾപ്പെടെ നിർണായക ഘട്ടങ്ങളിൽ ആവശ്യമായ പിന്തുണ നൽകാൻ ഒപെകിന് സാധിച്ചില്ലെന്ന് യുഎഇ കുറ്റപ്പെടുത്തി. വിപണിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ നിശ്ചയിച്ചിരുന്ന നിശ്ചിത ക്വോട്ട നിലവിലെ സാഹചര്യത്തിൽ പുനക്രമീകരിക്കേണ്ടതുണ്ടെന്നാണ് യുഎഇയുടെ നിലപാട്. ഒപെകിൽ നിന്ന് പുറത്തു പോകുന്നതോടെ വിപണിയിലെ ആവശ്യകതയ്ക്കനുസരിച്ച് ഉൽപാദനം ക്രമാനുഗതമായി വർധിപ്പിക്കാൻ യുഎഇക്ക് സാധിക്കും. ആഗോള വിപണിയിൽ വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ ഊർജ വിതരണം ഉറപ്പാക്കാൻ ഇതിലൂടെ കഴിയുമെന്നും രാജ്യം വ്യക്തമാക്കുന്നു.



