ഡെഡ്മണ്ട് മോറിസിന്റെ കണ്ണുകളടയുമ്പോൾ ലോകത്തിലെ സവിശേഷമായൊരു നോട്ടമാണ് അവസാനിക്കുന്നത്. ജീവലോകത്തിനെ നോക്കിപ്പഠിച്ച് അതിന്റെ പാഠങ്ങൾ പുസ്തകങ്ങളായും ടിവി ഷോകളായും ലോകത്തിനു നൽകുകയാണ് ബ്രിട്ടീഷ് ജന്തുശാസ്ത്രജ്ഞനായ ഡെസ്മണ്ട് മോറിസ് (98) ചെയ്തിരുന്നത്, എഴുപതോളം വർഷം. അതിനിടയിൽ ചിത്രങ്ങൾ വരച്ചു; മനുഷ്യർക്കു മാത്രമല്ല കലാബോധമുള്ളതെന്ന് ചിംപാൻസികളെക്കൊണ്ടു ചിത്രം വരപ്പിച്ച് തെളിയിച്ചു. പക്ഷിനിരീക്ഷകനെന്ന വിളിപോലെ, മനുഷ്യനിരീക്ഷകൻ എന്നാണ് ഡെസ്മണ്ട് സ്വയം വിളിച്ചത്.
മനുഷ്യരെ മാത്രമല്ല, മൃഗങ്ങളെയും നിരീക്ഷിച്ചു. എങ്കിലും, മനുഷ്യരെയും മൃഗങ്ങളെയുമെന്നു വേർതിരിച്ചു പറയുന്നതു ശരിയല്ല. മനുഷ്യനും മൃഗം തന്നെയാണെന്നും, മനുഷ്യൻ സവിശേഷമെങ്കിൽ മറ്റു മൃഗങ്ങൾക്കും അവരുടെതായ സവിശേഷതകളുണ്ടെന്നുമാണ് ഡെസ്മണ്ട് വാദിച്ചത്. പരീക്ഷണങ്ങളിലൂടെയല്ല, വർഷങ്ങളെടുത്ത നിരീക്ഷണങ്ങളിലൂടെയായിരുന്നു ഡെസ്മണ്ടിന്റെ പഠനം. തന്റെ കൺമുന്നിലെ ജീവികൾ വായ കൊണ്ടു പറയുന്നതു കേട്ടില്ല, ശരീരഭാഷ കണ്ടു.
മനുഷ്യ സ്വഭാവങ്ങളുടേതായ പുസ്തകം ‘നഗ്ന വാനരൻ’1967ൽ പുറത്തുവന്നതു മുതൽ ഡെസ്മണ്ട് ലോകപ്രസിദ്ധനായി. നാലാഴ്ചകൊണ്ടു തയാറാക്കിയ പുസ്തകം ലോകമാകെ ബെസ്റ്റ്സെല്ലറായപ്പോൾ ഡെസ്മണ്ട് സമ്പന്നനായി. അക്കാലത്ത് ഡെസ്മണ്ട് ലണ്ടനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് കണ്ടെംപററി ആർട്സിന്റെ ഡയറക്ടറാണ്. ലണ്ടനിലെ കാഴ്ചബംഗ്ളാവിൽ ക്യുറേറ്ററായും പ്രവർത്തിച്ചു.
നഗ്നരവാനരിലൂടെ വന്ന പണമത്രയും ബാങ്കിലിടാനാണ് അമ്മ പറഞ്ഞത്. എന്നാൽ, ബ്രിട്ടനിൽനിന്ന് മാൾട്ടയിലേക്കു പോയി, അവിടെ ഭാര്യ റമോണയും മകൻ ജേസണുമൊത്ത് കരയിലും കടലിലുമായുള്ള ആഹ്ളാദജീവിതമാവട്ടെയെന്ന് ഡെസ്മണ്ട് തീരുമാനിച്ചു. വിദ്യാർഥികാലത്ത് ഡെസ്മണ്ട് തയ്യാറാക്കിയതും 10 മിനിറ്റുള്ളതുമായ ‘ടൈം ഫ്ളവർ’ എന്ന ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലെ നായികയായിരുന്ന റമോണയുമൊത്ത് 66 വർഷത്തെ ദാമ്പത്യം.
കത്തോലിക്കാ സഭയുടെ നിരോധിത പട്ടികയിലുൾപ്പെട്ട ‘നഗ്നവാനരൻ’ മാൾട്ടയിലും നിരോധിതമായിരുന്നു! മനുഷ്യനെ മൃഗമെന്നു വിളിക്കുന്നതും പരിണാമ സിദ്ധാന്തത്തെ പിന്തുണയ്ക്കും മനുഷ്യരുടെ ലൈംഗിക രീതികളെക്കുറിച്ച് വിശദമായി പറയുന്നതുമായ പുസ്തകം മൂന്നുവട്ടം കത്തിക്കേണ്ടതാണല്ലോയെന്ന് ഡെസ്മണ്ട് ആശ്വസിച്ചു! ജന്തുലോകത്തിന്റെ കൗതുകങ്ങളെ ലോകത്തിനു പരിചയപ്പെടുത്തി മൽസരിച്ചവരാണ് ഡേവിഡ് ആറ്റൻബറോയും ഡെസ്മണ്ടും. 1950കളിൽ ഡേവിഡിന് ബിബിസിയിൽ ‘സൂക്വസ്റ്റ്’, ഡെസ്മണ്ടിന് ഐടിവിയിൽ ‘സൂടൈം’. ‘നഗ്നവാനര’ന്റെ വരവിനുശേഷം ഇരുവരും പ്രിയ സുഹൃത്തുക്കളായി; സംസാരം തുടങ്ങിയാൽ ചിരി നിർത്താത്തവർ. ബിർമിങ്ങാം, ഒാക്സഫർഡ് സർവകലാശാലകളിലെ പഠനഗവേഷണങ്ങൾ കഴിഞ്ഞാണ് ജന്തുകാര്യങ്ങൾ എഴുതിയും പറഞ്ഞും മൃഗലോകത്തിന്റെ ശാസ്ത്രത്തെ ഡെസ്മണ്ട് ജനകീയമാക്കുന്നത്. അക്കാദമികമല്ല ഡെസ്മണ്ടിന്റെ സമീപനമെന്ന് പുരികം ചുളിച്ചവരുണ്ട്. പക്ഷേ, ഡെസ്മണ്ടിന്റെ വിവരണത്തെ ലോകം സ്വീകരിച്ചിരുന്നു. ആ സ്വീകരണം ചിത്രലോകത്തെ ‘101 സറിയലിസ്റ്റുകൾ’ എന്ന 2024ലെ പുസ്തകത്തിനുൾപ്പെടെ ലഭിച്ചു.
തന്റെ ൈലബ്രറിയിൽ വാക്കുകളുടെ നിഘണ്ടുക്കൾ പലതുണ്ടെങ്കിലും, മനുഷ്യ പ്രവൃത്തികളുടെ നിഘണ്ടുവില്ലെന്ന കുറവിനെക്കുറിച്ചു ചിന്തിച്ചാണ് ശരീരഭാഷകളുടെയും പെരുമാറ്റ രീതികളുടെയും പഠനത്തിനായി അഥവാ ‘പീപ്പിൾ വാച്ചിങി’നായി ഡെസ്മണ്ട് ലോകമാകെ സഞ്ചരിച്ചത്. 1998ൽ 92 ദിവസംകൊണ്ട് ഉലകം ചുറ്റുമ്പോൾ മുംബൈയിലുമെത്തി. മനുഷ്യരെ പഠിക്കുമ്പോൾ, പെരുമാറ്റത്തിന്റെ കാരണങ്ങളാകുന്ന പ്രശ്നങ്ങളുടെയും കാഴ്ചകൾ തെളിയാമെന്നും അപ്പോൾ ചില ചെയ്തികൾ ക്ഷമിക്കാനും സാധിക്കുമെന്നും ഡെസ്മണ്ട് എഴുതി. പൂച്ചകളും നായകളും കുതിരകളും ക്രിസ്മസും കുഞ്ഞുങ്ങളുമുൾപ്പെടെ കാഴ്ചകളുടെ പുസ്തകങ്ങൾക്കു വിഷയമായി. സ്നേഹമായിരിക്കണം കുഞ്ഞുങ്ങൾക്കുള്ള പ്രധാനഭക്ഷണമെന്ന് അവരെ വളർത്തേണ്ടതെങ്ങനെയെന്ന പുസ്തകത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസംവരെയും എഴുത്തും ചിത്രമെഴുത്തുമായി കഴിഞ്ഞിരുന്ന ഡെസ്മണ്ടിനെ നയിച്ചത് ഒന്നു മാത്രമാണ്: കൗതുകം. ദൈവത്തിന്റെയും ആത്മാവുകളുടെയും ശരീരഭാഷയെക്കുറിച്ചൊരു പുസ്തകം – അതിനുള്ള കുറിപ്പുകളാവാം പുതിയ യാത്രയിൽ ഡെസ്മണ്ട് ശേഖരിക്കുക!
Leave a Comment
Your comment will be visible after admin approval.