ന്യൂയോർക്ക്: തടവുകാരോടും കസ്റ്റഡിയിലെടുത്ത സിവിലിയന്മാരോടും ക്രൂരമായ ലൈംഗിക അതിക്രമം നടത്തിയതിന് ഇസ്രായേലിനെയും റഷ്യയെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തി ഐക്യരാഷ്ട്ര സംഘടന (യു.എൻ) യുദ്ധമേഖലകളിൽ ലൈംഗിക അതിക്രമങ്ങൾക്ക് നേതൃത്വം നൽകുകയോ ഒത്താശ ചെയ്യുകയോ ചെയ്യുന്ന രാജ്യങ്ങളുടെ ഔദ്യോഗിക കരിമ്പട്ടികയിലാണ് ഇരുരാജ്യങ്ങളെയും ഉൾപ്പെടുത്തിയത്. യു.എൻ നടപടിയിൽ പ്രതിഷേധിച്ച് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിക്കുന്നതായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.
സംഘർഷങ്ങളിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് യു.എൻ രക്ഷാസമിതിക്ക് സമർപ്പിച്ച വാർഷിക റിപ്പോർട്ടിലാണ് ഇരുരാജ്യങ്ങൾക്കുമെതിരെ ഗുരുതര കണ്ടെത്തലുകളുള്ളത്. കഴിഞ്ഞ വർഷം ഈ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന മുന്നറിയിപ്പ് ഇരുരാജ്യങ്ങൾക്കും യു.എൻ നൽകിയിരുന്നു. ലോകമെമ്പാടുമുള്ള യുദ്ധമേഖലകളിൽ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾ മുൻവർഷത്തെ അപേക്ഷിച്ച് 100 ശതമാനത്തിലധികം വർധിച്ചതായി റിപ്പോർട്ട് തയാറാക്കിയ യു.എൻ പ്രത്യേക പ്രതിനിധി പ്രമീള പാറ്റൻ വ്യക്തമാക്കി.
ഫലസ്തീൻ മേഖലയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് നേരെ ഇസ്രായേൽ സൈന്യം ലൈംഗിക അതിക്രമങ്ങൾ നടത്തിയെന്നും,തടവറകളിലും ചോദ്യം ചെയ്യൽ കേന്ദ്രങ്ങളിലും വെച്ച് ക്രൂരമായ ബലാത്സംഗങ്ങൾ, കൂട്ടബലാത്സംഗങ്ങൾ, ഗുഹ്യഭാഗങ്ങളിലേക്ക് വെടിയുതിർക്കൽ, നഗ്നരാക്കി പീഡിപ്പിക്കൽ എന്നിവ നടന്നെന്നും റിപ്പോർട്ടിലുണ്ട്. പല പീഡനങ്ങളും സൈനികർ കാമറയിൽ പകർത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
Leave a Comment
Your comment will be visible after admin approval.