പി.പി ചെറിയാൻ
ഫ്രിസ്കോ: ടെക്സസിലുള്ള ഫ്രിസ്കോ സിറ്റി ഹാളിന് മുന്നിൽ നടന്ന കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തിനിടെ ഇന്ത്യൻ ദേശീയ പതാക കീറിപ്പറിച്ച് യുവാവ്. ക്ലെയ്ടൺ വാക്കർ എന്നയാളാണ് പതാക നശിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
നോർത്ത് ടെക്സസിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടയിലാണ് സംഭവം. ക്ലെയ്ടൺ വാക്കർ ഇന്ത്യൻ ത്രിവർണ്ണ പതാക കീറുന്നതും, ഈ സമയം അവിടെയുണ്ടായിരുന്ന ജനക്കൂട്ടം ഇന്ത്യക്കെതിരെ മുദ്രാവാക്യം വിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
കുടിയേറ്റ നയങ്ങളോടുള്ള വിയോജിപ്പുകൾ ഒരു പ്രത്യേക ജനവിഭാഗത്തിന് നേരെ തിരിച്ചുവിടരുതെന്ന് ഇന്ത്യൻ അമേരിക്കൻ സമൂഹവും മറ്റ് സോഷ്യൽ മീഡിയ ഉപയോക്താക്കളും പ്രതികരിച്ചു. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇന്ത്യൻ വംശജർ നൽകുന്ന സംഭാവനകളെയും പലരും ചൂണ്ടിക്കാണിച്ചു.
സമീപകാലത്തായി ഫ്രിസ്കോയിലും പരിസര പ്രദേശങ്ങളിലും ഇന്ത്യൻ അമേരിക്കൻ ജനസംഖ്യ വർദ്ധിച്ചുവരുന്നതിനെതിരെ ചില പ്രാദേശിക നിവാസികൾ രംഗത്തുവന്നിരുന്നു. സിറ്റി കൗൺസിൽ യോഗങ്ങളിൽ പോലും ‘ഇന്ത്യൻ അധിനിവേശം’ നടക്കുന്നു എന്ന തരത്തിലുള്ള വിദ്വേഷ പരാമർശങ്ങൾ ഉയർന്നിരുന്നു.
പതാക നശിപ്പിച്ചതിന് പിന്നാലെ തനിക്ക് നേരെ വധഭീഷണികൾ ഉയരുന്നതായി ക്ലെയ്ടൺ വാക്കർ ആരോപിച്ചു. എന്നാൽ തന്റെ പ്രവൃത്തി ഒരു അമേരിക്കൻ പൗരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നാണ് വാക്കറുടെ വാദം.
Leave a Comment
Your comment will be visible after admin approval.