പി.പി ചെറിയാൻ
വാഷിംഗ്ടൺ: ഫിഫ വേൾഡ് കപ്പ് മത്സരങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സൊമാലിയയിൽ നിന്നുള്ള പ്രമുഖ ലോകകപ്പ് റഫറി ഒമർ അർട്ടാന് യുഎസിൽ പ്രവേശനാനുമതി നിഷേധിച്ചു.
ടൂർണമെന്റിൽ പങ്കെടുക്കാനായി കഴിഞ്ഞ വാരാന്ത്യത്തിൽ ഇസ്താംബൂളിൽ നിന്നും മിയാമിയിൽ വിമാനമിറങ്ങിയ അദ്ദേഹത്തെ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ അധികൃതർ വിമാനത്താവളത്തിൽ തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു.സുരക്ഷാ പരിശോധനകളുടെ ഭാഗമായാണ് പ്രവേശനം നിഷേധിച്ചതെന്നാണ് സിബിപിയുടെ ഔദ്യോഗിക വിശദീകരണം.
ഭീകരവാദ സാധ്യതകൾ മുൻനിർത്തി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യാത്രാവിലക്കോ കടുത്ത നിയന്ത്രണങ്ങളോ ഏർപ്പെടുത്തിയ 40 രാജ്യങ്ങളുടെ പട്ടികയിൽ സൊമാലിയയും ഉൾപ്പെടുന്നുണ്ട്. സ്വന്തം രാജ്യത്തുനിന്നും ലോകകപ്പ് നിയന്ത്രിക്കാൻ യോഗ്യത നേടുന്ന ആദ്യ വ്യക്തിയാകാൻ ഒരുങ്ങവെയാണ് ഒമറിന് ഈ തിരിച്ചടി നേരിട്ടത്. ഫിഫയും കായിക ലോകവും അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് മത്സരങ്ങൾ ജൂൺ 11-ന് മെക്സിക്കോ സിറ്റിയിൽ ആരംഭിക്കാനിരിക്കെയാണ് ഈ നാടകീയ സംഭവങ്ങൾ.
കടുത്ത ദേശീയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ വിസകൾ അനുവദിക്കൂ എന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ നിലപാട്.
Leave a Comment
Your comment will be visible after admin approval.