തെരഞ്ഞെടുപ്പ് തോൽവിയിൽ സമസ്താപരാധം ഏറ്റു പറഞ്ഞ് സിപിഎം

Global Indian Writer · June 9, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സമസ്താപരാധം ഏറ്റു പറഞ്ഞ് സിപിഎം. സംഘടനാപരമായ പിഴവും നിലപാടുകളിലെ പിഴവും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഏറ്റു പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് തള്ളിപ്പറയാതിരുന്ന വെള്ളാപ്പള്ളിയെ പൂർണമായും കൈവിട്ട നിലപാടാണ് സംസ്ഥാന സെക്രട്ടറി വാർത്തസമ്മേളനത്തിൽ സ്വീകരിച്ചത്. വെള്ളാപ്പള്ളിയുടെ മുസ് ലിം വിരുദ്ധ പ്രസ്താവന ശക്തമായി പ്രതിരോധിച്ചില്ലെന്ന പൊതുബോധം ഉണ്ടായി. അത് ദൂരീകരിക്കുന്നതിൽ പാർട്ടിക്ക് പിഴവ് സംഭവിച്ചു എന്നും സംസ്ഥാന സെക്രട്ടറി ഏറ്റു പറഞ്ഞു.


തെരഞ്ഞെടുപ്പ് തോൽവിക്ക് ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കാരണമായി എന്നും സിപിഎം സംസ്ഥാന സെക്രട്ടറി ഏറ്റു പറഞ്ഞു. ‘സ്വർണക്കൊള്ളയും അയ്യപ്പസംഗമവും തെരഞ്ഞെടുപ്പിൽ ബാധിച്ചു. അയ്യപ്പ സംഗമം നടത്തിയത് ദേവസ്വം ബോർഡായിരുന്നു. യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് ശരിയായില്ല’- എന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ‘എസ്‌ഐആർ ന്യൂനപക്ഷങ്ങൾക്കുണ്ടാക്കിയ ആശങ്ക ലീഗ്-ജമാഅത്തെ ഇസ് ലാമി-കോൺഗ്രസ് കൂട്ടുകെട്ട് നല്ലപോലെ ഉപയോഗിച്ചു. ന്യൂനപക്ഷങ്ങളെ ഇടതുപക്ഷ ചേരിയിൽ നിന്ന് മാറ്റാൻ ഇത് കാരണമായി’ എന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയം പാളിയെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവി പിന്നാലെ ജനങ്ങളുടെ അഭിപ്രായം തേടാൻ സിപിഎം. പ്രവർത്തകർക്കും അനുഭാവികൾക്കും മാത്രമല്ല ആർക്കും അഭിപ്രായങ്ങൾ അറിയിക്കാം. വാട്‌സ് ആപ് വഴിയും ഇ-മെയിൽ വഴിയും അഭിപ്രായങ്ങൾ അറിയിക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

Share this story

Leave a Comment

Your comment will be visible after admin approval.