ബജറ്റിന് മേലുള്ള പൊതുചര്‍ച്ച ഇന്ന് നിയമസഭയില്‍

Global Indian Writer · June 22, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്‍ അവതരിപ്പിച്ച ബജറ്റിന് മേലുള്ള പൊതുചര്‍ച്ച ഇന്ന് നിയമസഭയില്‍ ആരംഭിക്കും. സര്‍ക്കാരിന്റെ സ്വകാര്യ നിക്ഷേപ നയം, വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവ് അടക്കമുള്ള വിഷയങ്ങള്‍ പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കും. ഇന്ദിരാ ഗ്യാരന്റി, അതിവേഗ റെയില്‍ കോറിഡോര്‍, തുടങ്ങിയവ ചോദ്യോത്തര വേളയിലും ഉന്നയിക്കപ്പെടുന്നുണ്ട്. ആരോഗ്യവകുപ്പിനെതിരായ വിവാദങ്ങള്‍,പിഎം ശ്രീ, മദ്യത്തിന്റെ നികുതി വിവാദം തുടങ്ങിയവയിലൊന്ന് അടിയന്തര പ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ ആലോചന.

ബജറ്റിനെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി പ്രതിപക്ഷം നേരത്തെ രംഗത്തെത്തിയിരുന്നു. വീര്യം കുറഞ്ഞ മദ്യനിര്‍മാണത്തിന്റെ മറവില്‍ സംസ്ഥാനത്ത് വന്‍ അഴിമതിയോട് കൂടി മദ്യമൊഴുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുന്‍ എക്‌സൈസ് മന്ത്രി എം.ബി രാജേഷ് കുറ്റപ്പെടുത്തിയിരുന്നു. ധനമന്ത്രി വി.ഡി സതീശന്റെ ബജറ്റ് കേരളത്തിലെ ക്ഷേമപദ്ധതികളുടെ കഴുത്തുഞ്ഞെരിക്കുന്നതും കോര്‍പറേറ്റുകള്‍ക്കും കാവിവല്‍ക്കരണത്തിനും പാദസേവ ചെയ്യുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പ്രതികരിക്കുകയുണ്ടായി.

ആദ്യ ബജറ്റില്‍ ക്ഷേമപെന്‍ഷന്‍ വര്‍ധന പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്ന വി.ഡി സതീശന്‍ ബജറ്റില്‍ അതേക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ലെന്ന് എം.വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. പാവപ്പെട്ടവന്റെ ആശ്രയമായ ലൈഫ് ഭവനപദ്ധതിയെക്കുറിച്ചും കുടുംബശ്രീയെക്കുറിച്ചും ബജറ്റില്‍ യാതൊരു പരാമര്‍ശവുമില്ല. വയോജന ക്ഷേമത്തിനായി പേരിനൊരു വകുപ്പ് ഉണ്ടാക്കിയെങ്കിലും അതിലേക്ക് ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നാണ് പ്രതിപക്ഷ വിമര്‍ശനം. ഇതോടൊപ്പം, വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതും പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധമാക്കിയേക്കും.

Share this story

Leave a Comment

Your comment will be visible after admin approval.