ധാക്ക: ബംഗ്ലാദേശിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയും അവാമി ലീഗ് നേതാക്കളും ഡിസംബറോടെ സ്വന്തം നാട്ടിലേക്ക് സ്വമേധയാ മടങ്ങുമെന്ന് പ്രഖ്യാപിച്ചു. 2024 ആഗസ്റ്റിൽ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഹസീന നിലവിൽ ഇന്ത്യയിലാണുള്ളത്.
ഡിസംബറോടെ താനും അവാമി ലീഗിലെ മുതിർന്ന നേതാക്കളും ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നും കോടതിയിൽ നേരിട്ട് ഹാജരായി കീഴടങ്ങുമെന്നും റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ ഹസീന വ്യക്തമാക്കി. അറസ്റ്റ് ചെയ്യപ്പെടാനോ ചിലപ്പോൾ ജീവൻ തന്നെ നഷ്ടപ്പെടാനോ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും, ഈ മടങ്ങി വരവ് അനിവാര്യമാണെന്ന് 78 കാരിയായ ശൈഖ് ഹസീന പറഞ്ഞു. തന്റെ മടങ്ങി വരവിനെക്കുറിച്ച് നിലവിലെ ധാക്ക ഭരണകൂടവുമായി യാതൊരു ആശയവിനിമയവും നടത്തിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
തന്റെ പാർട്ടിയിലെ നേതാക്കളും പ്രവർത്തകരും വലിയ അടിച്ചമർത്തലുകൾ നേരിടുകയാണെന്നും ആ അവസ്ഥയിൽ മാറിനിൽക്കാൻ തനിക്ക് കഴിയില്ലെന്നും അവർ വ്യക്തമാക്കി. ‘മരണം വരികയാണെങ്കിൽ അത് എന്റെ സ്വന്തം മണ്ണിൽ വെച്ചാകണം. എന്റെ മാതാപിതാക്കളെ അടക്കം ചെയ്ത, അവരുടെ രക്തം വീണ ആ മണ്ണിൽ,’ ഹസീന കൂട്ടിച്ചേർത്തു.
Leave a Comment
Your comment will be visible after admin approval.