ജെയിംസ് കൂടൽ
പത്തനംതിട്ട വിമാനത്താവള പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾക്ക് ഇന്ന് കാൽ നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. അനവധി പഠനങ്ങളും പ്രഖ്യാപനങ്ങളും രാഷ്ട്രീയ വാഗ്ദാനങ്ങളും ഉണ്ടായിട്ടും പദ്ധതി ഇന്നും കടലാസിൽ മാത്രം ഒതുങ്ങിക്കിടക്കുകയാണ്. ഈ അനന്തമായ ചർച്ചകൾക്ക് വിരാമമിട്ട് കേരള സർക്കാർ ഇനി നിർണായക തീരുമാനമെടുക്കേണ്ട സമയമാണിത്. പത്തനംതിട്ട വിമാനത്താവളം ഒരു ജില്ലയുടെ മാത്രം ആവശ്യകതയല്ല. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളുടെ സമഗ്ര വികസനത്തിനുള്ള അടിസ്ഥാന സൗകര്യ പദ്ധതിയാണ് ഇത്. ഗൾഫ് രാജ്യങ്ങൾ, അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ തുടങ്ങിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ മാതൃനാടാണ് ഈ മൂന്ന് ജില്ലകളും. ഓരോ വർഷവും നാട്ടിലെത്തുന്ന ഇവർക്ക് കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്ന് മണിക്കൂറുകളോളം റോഡ് യാത്ര ചെയ്യേണ്ടിവരുന്നു. ഈ ബുദ്ധിമുട്ടിന് ശാശ്വത പരിഹാരമാകും പത്തനംതിട്ട വിമാനത്താവളം.

വിശ്വാസ ടൂറിസത്തിന്റെ ആഗോള കേന്ദ്രമായി കേരളത്തെ കൂടുതൽ ഉയർത്തിക്കൊണ്ടുവരാനും ഈ പദ്ധതി സഹായിക്കും. ലോകപ്രശസ്തമായ ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം പ്രതിവർഷം കോടിക്കണക്കിന് തീർഥാടകരെ ആകർഷിക്കുന്ന ആത്മീയ കേന്ദ്രമാണ്. അതുപോലെ ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ ആത്മീയ സമ്മേളനങ്ങളിലൊന്നായ മാരാമൺ കൺവൻഷൻ, ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത്, കുമ്പനാട് കൺവൻഷൻ, ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി വള്ളംകളി എന്നിവയും രാജ്യത്തിനകത്തും പുറത്തും നിന്നുള്ള വലിയ ജനപങ്കാളിത്തം ഉറപ്പാക്കുന്ന പരിപാടികളാണ്. ഇവയെല്ലാം കൂടുതൽ അന്താരാഷ്ട്ര ശ്രദ്ധയിലേക്കും വിനോദസഞ്ചാര വളർച്ചയിലേക്കും നയിക്കാൻ വിമാനത്താവളത്തിന് കഴിയും. വിനോദസഞ്ചാരം മാത്രമല്ല, വ്യവസായം, വ്യാപാരം, വിദ്യാഭ്യാസം, ആരോഗ്യരംഗം, ഐ.ടി. നിക്ഷേപം, കാർഷിക കയറ്റുമതി എന്നിവയ്ക്കും പുതിയ സാധ്യതകൾ തുറന്നുകിട്ടും. മധ്യകേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് പുതിയ ദിശ നൽകുന്ന വികസന കേന്ദ്രമായി ഈ പ്രദേശം മാറും. ആയിരക്കണക്കിന് നേരിട്ടും പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
ഈ പദ്ധതിയുടെ മറ്റൊരു പ്രധാന പ്രത്യേകത ആവശ്യമായ ഭൂമി ലഭ്യമാക്കാൻ കഴിയുന്ന സാഹചര്യമാണെന്നതാണ്. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കി, ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ചുകൊണ്ട് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പദ്ധതി നടപ്പാക്കാൻ കേരളത്തിന് സാധിക്കും. കേരളത്തിൽ വിമാനത്താവളങ്ങൾ വികസനത്തിന്റെ പുതിയ അധ്യായങ്ങൾ രചിച്ച ചരിത്രമുണ്ട്. അതിനാൽ തന്നെ പത്തനംതിട്ട വിമാനത്താവള പദ്ധതിയെ ഇനി രാഷ്ട്രീയ ചർച്ചകളുടെ വിഷയമായി മാത്രം കാണാതെ സംസ്ഥാനത്തിന്റെ ഭാവി വികസന പദ്ധതിയായി പരിഗണിക്കണം.
ഇനി വീണ്ടും പഠനങ്ങളും പ്രഖ്യാപനങ്ങളും മാത്രം പോര. സമയബന്ധിതമായ പ്രവർത്തന പദ്ധതിയുമായി കേരള സർക്കാർ മുന്നോട്ടുവരണം. കാൽ നൂറ്റാണ്ടായി കാത്തിരിക്കുന്ന മധ്യകേരള ജനതയ്ക്ക് വീണ്ടും വാഗ്ദാനങ്ങളല്ല, നടപടികളാണ് വേണ്ടത്.പത്തനംതിട്ട വിമാനത്താവളം ഒരു ജില്ലയുടെ സ്വപ്നമല്ല; മധ്യകേരളത്തിന്റെ വികസനത്തിനും വിശ്വാസ ടൂറിസത്തിനും പ്രവാസി മലയാളികളുടെ സൗകര്യത്തിനും കേരളത്തിന്റെ സാമ്പത്തിക ഭാവിക്കും അനിവാര്യമായ അടിസ്ഥാന സൗകര്യ നിക്ഷേപമാണ്. ഇനി വൈകിക്കൂടാ. തീരുമാനം എടുക്കേണ്ട സമയം ഇതാണ്.
Leave a Comment
Your comment will be visible after admin approval.