വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനായി വാഷിങ്ടണിൽ എത്തിയ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ വാഹനവ്യൂഹത്തിന് നേരെ ശക്തമായ പ്രതിഷേധം. ഫലസ്തീൻ പതാകകൾ വീശിയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും പ്രകടനക്കാർ നെതന്യാഹുവിന്റെ വാഹനവ്യൂഹം തടയുകയായിരുന്നു. ‘വാർ ക്രിമിനൽ’ എന്ന് വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധക്കാരുടെ പ്രകടനം.
തങ്ങളുടെ നികുതിപ്പണം കൊണ്ടാണ് നെതന്യാഹുവിനെ സംരക്ഷിക്കുന്നതെന്ന് പ്രതിഷേധക്കാർ വിളിച്ചുപറഞ്ഞു. നെതന്യാഹുവിന്റെ സ്ഥാനം അമേരിക്കയിലല്ലെന്നും അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അഴികൾക്കുള്ളിലാണ് അദ്ദേഹത്തിന്റെ സ്ഥാനമെന്നും അവർ ചൂണ്ടിക്കാണിച്ചു. യുദ്ധക്കുറ്റവാളിയായ ഒരാളെ സംരക്ഷിക്കാൻ തങ്ങളുടെ പണം ഉപയോഗിക്കരുതെന്നും, അറസ്റ്റ് വാറന്റ് അനുസരിച്ച് അമേരിക്ക നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
വൈറ്റ് ഹൗസിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ഇരുനേതാക്കളും കടുത്ത പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നത്. ഇറാനെതിരായ സംയുക്ത സൈനിക നീക്കം ട്രംപ് നിർത്തിവെച്ചതിനു ശേഷമുള്ള ആദ്യത്തേതും ട്രംപിന്റെ രണ്ടാം ടേം ആരംഭിച്ചതിനു ശേഷമുള്ള ഇവരുടെ എട്ടാമത്തെ കൂടിക്കാഴ്ചയുമാണിത്. എന്നാൽ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇരുനേതാക്കളുടെയും താൽപ്പര്യങ്ങളിൽ വലിയ അന്തരമുള്ള സമയത്താണ് ഈ കൂടിക്കാഴ്ച നടക്കുന്നത്.
ഇസ്രായേൽ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി തുർക്കിക്ക് എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതും, ഇസ്രായേലുമായുള്ള സാധാരണ നിലയിലുള്ള ബന്ധം നിബന്ധനയാക്കാതെ സൗദി അറേബ്യയുമായി സിവിലിയൻ ആണവ കരാറിൽ ഒപ്പുവെച്ചതും നെതന്യാഹുവിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
ഒക്ടോബർ അവസാനത്തോടെ ഇസ്രായേലിൽ നെസെറ്റ് തെരഞ്ഞെടുപ്പും ദിവസങ്ങൾക്കകം അമേരിക്കയിൽ മിഡ്‌ടേം തെരഞ്ഞെടുപ്പും നടക്കാനിരിക്കെ, ഇരുനേതാക്കളും വ്യത്യസ്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് മുന്നോട്ടുവെക്കുന്നത്. ഇറാനെതിരെ കൂടുതൽ ശക്തമായ സൈനിക നീക്കം നടത്തി അത് തെരഞ്ഞെടുപ്പിൽ നേട്ടമാക്കാനാണ് നെതന്യാഹു ശ്രമിക്കുന്നത്. എന്നാൽ അമേരിക്കൻ വോട്ടർമാർക്കിടയിൽ വിലക്കയറ്റം പിടിച്ചുനിർത്താനും പ്രതിസന്ധിക്ക് നയതന്ത്രപരമായ പരിഹാരം കാണാനുമാണ് ട്രംപ് ആഗ്രഹിക്കുന്നത്.
Leave a Comment
Your comment will be visible after admin approval.