കൊച്ചി: ശബരിമലയിലെ പുതിയ തന്ത്രിയായി കണ്ഠരര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം കേരള ഹൈക്കോടതി അംഗീകരിച്ചു. ദേവസ്വം ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ് തീരുമാനം ഹൈക്കോടതി ശരിവെച്ചത്.
ചിങ്ങം ഒന്നിന് ശബരിമല നട തുറക്കുമ്പോൾ ബ്രഹ്മദത്തൻ പുതിയ തന്ത്രിയായി ചുമതലയേൽക്കും. നിലവിലെ തന്ത്രി കണ്ഠരര് രാജീവര് തന്റെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മകനെ തന്ത്രിയാക്കണമെന്ന് അപേക്ഷ നൽകിയതിനെത്തുടർന്നാണ് ദേവസ്വം ബോർഡ് തീരുമാനമെടുത്തത്.
പുതിയ തന്ത്രിക്ക് ഗൗരവകരമായ ചില ഉപദേശങ്ങളും നിർദേശങ്ങളും കോടതി ഉത്തരവിൽ നൽകിയിട്ടുണ്ട്. തന്ത്രി എന്ന നിലയിൽ ജാഗ്രതയോടെയും ഭക്തിയോടെയും വേണം തന്റെ കടമകളും ഉത്തരവാദിത്വങ്ങളും നിർവഹിക്കാനെന്ന് കോടതി പറഞ്ഞു.
ഓരോ പ്രവർത്തിയും ദൈവഹിതമനുസരിച്ചായിരിക്കണമെന്നും ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കുക എന്ന വലിയ ഉത്തരവാദിത്വം എപ്പോഴും മനസ്സിലുണ്ടാകണമെന്നും ബെഞ്ച് വ്യക്തമാക്കി. ദശലക്ഷക്കണക്കിന് ഭക്തർ വിശ്വാസമർപ്പിക്കുന്ന ഇടമാണ് ശബരിമലയെന്ന് ഓർത്തുകൊണ്ടായിരിക്കണം തന്ത്രിയുടെ ഓരോ നീക്കങ്ങളുമെന്നും കോടതി നിർദേശിച്ചു.
Leave a Comment
Your comment will be visible after admin approval.