വാഷിംഗ്ടൺ: ഡോണൾഡ് ട്രംപ് പ്രസിഡന്‍റായി അധികാരമേറ്റതിന് പിന്നാലെ രാജിവെച്ച യുഎസ് അറ്റോർണി ജെസീക്ക ആബറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വെർജീനിയയിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റിന്റെ (EDVA) ചുമതല വഹിച്ചിരുന്ന അറ്റോർണിയായിരുന്ന ജെസീക്കയെ ശനിയാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിർജീനിയയിലെ അലക്സാണ്ട്രിയയിലുള്ള അവരുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം നടക്കുകയാണ്.
അലക്സാണ്ട്രിയ പൊലീസ് ബെവർലി ഡ്രൈവിലെ 900 ബ്ലോക്കിൽ രാവിലെ, ഏകദേശം 9:18 നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ആബറിന്റെ മരണവാർത്ത കേട്ടപ്പോൾ ഹൃദയം തകർന്നുവെന്ന് വിർജീനിയയിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റിന്റെ നിലവിലെ യുഎസ് അറ്റോർണി എറിക് സീബർട്ട് പറഞ്ഞു. നേതാവ്, ഉപദേഷ്ടാവ്, പ്രോസിക്യൂട്ടർ എന്നീ നിലകളിൽ അവർ സമാനതകളില്ലാത്തവരായിരുന്നുവെന്നും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അവർ എത്രമാത്രം നേട്ടങ്ങൾ കൈവരിച്ചു എന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
2021 ഓഗസ്റ്റിലാണ് അന്നത്തെ പ്രസിഡന്റ് ജോ ബൈഡൻ, വിർജീനിയയിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റിന്റെ യുണൈറ്റഡ് സ്റ്റേറ്റ്സ് അറ്റോർണിയായി ജെസീക്ക ആബറിനെ നാമനിർദ്ദേശം ചെയ്തത്. 2015 മുതൽ 2016 വരെ, ആബർ നീതിന്യായ വകുപ്പിലെ ക്രിമിനൽ ഡിവിഷനിലെ അസിസ്റ്റന്റ് അറ്റോർണി ജനറലിന്റെ കൗൺസിലായി സേവനമനുഷ്ഠിച്ചു.