സമ്പത്തിനെക്കുറിച്ചും വിനയത്തെക്കുറിച്ചുമുള്ള ഉറുദ കവിത ചൊല്ലുന്ന യുവതിയുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ ഒറ്റദിവസം കണ്ടത് മൂന്ന് കോടിയിലധികം പേർ. തൻവി ജോഷി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഉറുദു കവിത വൈറലായതോടെ യുവതിയെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ‘പഞ്ചാബി പെൺകുട്ടി’ എന്ന് വിശേഷിപ്പിച്ചു. പരമ്പരാഗതമായി സമ്പത്തുള്ളവർ സൗമ്യമായി പെരുമാറുന്നു, എന്നാൽ ഒരാളുടെ സംസാരരീതി പുതുതായി കൈവന്ന കീർത്തി വെളിപ്പെടുത്തുന്നു എന്നർഥം വരുന്ന കവിതയാണ് ഏവരുടെയും മനം കവർന്നത്.
പ്രശസ്ത ഉർദു കവി ഷാബിന അദീബിന്റെ കവിതയിൽ ചെറിയ മാറ്റംവരുത്തിയതാണ് ഈ വരികളെന്ന് നെറ്റിസൺസ് കണ്ടെത്തി. കവിതയുടെ ഒരു വാക്ക് മാറ്റിയതോടെ കൂടുതൽ മൂർച്ഛയേറി എന്ന് പലരും അഭിപ്രായപ്പെട്ടു. ഇതോടെ യുവതിയുടെ അവതരണം ഓൺലൈനിൽ വലിയ കൈയ്യടി നേടി. നിരവധി ഉപയോക്താക്കൾ യുവതിയെ പ്രശംസിക്കുകയും ‘മിജാജ്’ എന്ന വാക്കിന്റെ ശരിയായ ഉച്ചാരണത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.
അതിനിടെ, യുവതിയുടെ അസാധാരണ രൂപഭാവവും വിവിധ വീഡിയോകളിലെ ശബ്ദത്തിലെ നേരിയ വ്യത്യാസങ്ങളും ശ്രദ്ധിച്ച കാഴ്ചക്കാർ സംശയങ്ങൾ ഉന്നയിക്കാൻ തുടങ്ങി. ഇതോടെ താനെ മുനിസിപ്പൽ കോർപ്പറേഷനിലെ കൗൺസിലറായ മാർസിയ ഷാനു പത്താൻ ഈ ശബ്ദം കോപ്പിയടിയാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തി. ഇതോടെയാണ് വൈറൽ വീഡിയോയിൽ ട്വിസ്റ്റ് ഉണ്ടാകുന്നത്. വീഡിയോയിൽ കണ്ട തൻവി ജോഷി എന്ന യുവതി ലോകത്ത് എവിടെയുമില്ലെന്നും നിർമിതബുദ്ധി (എഐ) യുടെ സഹായത്തോടെ സൃഷ്ടിച്ച രൂപമാണെന്ന് വ്യക്തമായത് ആപ്പോഴാണ്.
വൈറലായ വീഡിയോയിലെ ശബ്ദവും യഥാർഥമായിരുന്നില്ല. മാർസിയ ഷാനു പത്താൻ ദിവസങ്ങൾക്ക് മുമ്പ് പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ നിന്ന് ഇത് എടുത്തതായിരുന്നു ശബ്ദം. ഒരു പൊതു പരിപാടിക്കിടെ ഈ കവിത ചൊല്ലിയ അവർ അത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അവരുടെ യഥാർഥ പോസ്റ്റ് ഒൻപത് ലക്ഷത്തിൽ താഴെ പേർ മാത്രമാണ് കണ്ടത്. അതായത് എഐ ഉപയോഗിച്ച് സൃഷ്ടിച്ച പതിപ്പിനേക്കാൾ വളരെ കുറച്ചുപേർ മാത്രം.
ഡിജിറ്റൽ ആൾമാറാട്ടം എന്നിവ അടക്കമുള്ളവയെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നതാണ് ഈ വൈറൽ വീഡിയോ. എങ്കിലും യാഥാർഥ്യവും കൃത്രിമത്വവും തമ്മിലുള്ള അതിർവരമ്പുകൾ AI- ഉള്ളടക്കത്തിന് എത്രത്തോളം കൃത്യതയോടെ മായ്ക്കാൻ കഴിയും എന്ന് ഈ വീഡിയോ വ്യക്തമാക്കി.



