ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വ്യവസായി അനിൽ അംബാനിയുടെ 3,716 കോടി രൂപ വിലമതിക്കുന്ന വീട് കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസ് (ആർകോം) നടത്തിയ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് കെട്ടിടം കണ്ടുകെട്ടാൻ താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചത്. 66 മീറ്റർ ഉയരവും 17 നിലകളുമുള്ള ‘അബോഡ്’ എന്ന വീട് മുംബൈയിലെ പാലി ഹിൽ പരിസരത്താണ് സ്ഥിതി ചെയ്യുന്നത്. ചോദ്യം ചെയ്യലിനായി അനിൽ അംബാനിയെ ഇഡി വിളിപ്പിച്ചിട്ടുമുണ്ട്. ഇത് രണ്ടാം തവണയാണ് 66 കാരനായ അംബാനിയെ ഇഡി ചോദ്യം ചെയ്യുന്നത്. 2025 ഓഗസ്റ്റിലാണ് ആദ്യമായി മൊഴി നൽകിയത്.
അനിൽ അംബാനി ഗ്രൂപ്പിനെതിരായ ബാങ്ക് തട്ടിപ്പ്, സാമ്പത്തിക ക്രമക്കേടുകൾ എന്നിവ സംബന്ധിച്ച പരാതികൾ അന്വേഷിക്കാൻ സുപ്രിം കോടതി നിർദേശിച്ച ഫെഡറൽ ഏജൻസി, ഒരു പ്രത്യേക സംഘത്തെ രൂപീകരിച്ചു.



