കൊൽക്കത്ത: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി മറ്റൊരു പഹൽഗാം ആക്രമണത്തിന്’ പദ്ധതിയിടുന്നുണ്ടോയെന്ന വിവാദ ചോദ്യം ഉയർത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപിയുടെ പക്കൽ ഇതിനായി വല്ല ബ്ലൂപ്രിന്റും തയ്യാറാണോയെന്നും അവർ ചോദിച്ചു. നാദിയ ജില്ലയിലെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. കൊൽക്കത്ത ആക്രമിക്കുമെന്ന പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ ഭീഷണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ട് മറുപടി നൽകുന്നില്ലെന്ന് മമത ചോദിച്ചു. ‘പാകിസ്താൻ പ്രതിരോധമന്ത്രി പറഞ്ഞു അവർ കൊൽക്കത്തയെ ലക്ഷ്യമിടുമെന്ന്. നരേന്ദ്ര മോദി എന്തുകൊണ്ട് ശക്തമായ നടപടിയെടുക്കുമെന്ന് പറഞ്ഞില്ല? എന്താണ് കാരണം? ഒരു ബ്ലൂപ്രിന്റ് തയ്യാറാണോ? തിരഞ്ഞെടുപ്പിന് മുമ്പ് മറ്റൊരു പഹൽഗാം ആക്രമണം?’ അവർ ചോദിച്ചു. ‘ആരെങ്കിലും കൊൽക്കത്തയെ ലക്ഷ്യമിടുന്നതിനെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, ഇന്ത്യൻ പൗരന്മാരെന്ന നിലയിൽ ഞങ്ങൾ അത് സഹിക്കില്ല. നിങ്ങൾ മിണ്ടാതിരിക്കുന്നു. നിങ്ങൾക്ക് നാണമില്ലേ? നിങ്ങൾ രാജി വെക്കണം.’ മമത ആവശ്യപ്പെട്ടു.
മമതയുടെ ഈ പ്രസ്താവന ന്യൂനപക്ഷ വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാനാണെന്നും ഇത് ഹിന്ദുവിരുദ്ധ നിലപാടാണെന്നും ആരോപിച്ച് ബിജെപി നേതൃത്വം രംഗത്തെത്തി. നിരപരാധികളായ ഹിന്ദുക്കളെ പാക് ഭീകരർ കൊലപ്പെടുത്തിയ ക്രൂരമായ പഹൽഗാം ആക്രമണത്തെ ഒരു തിരക്കഥ അല്ലെങ്കിൽ ബ്ലൂപ്രിന്റ് എന്ന് വിളിക്കുന്നത് ഞെട്ടിക്കുന്നതാണെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി തൃണമൂൽ കോൺഗ്രസ് ഭീകരാക്രമണങ്ങളെപ്പോലും ലഘൂകരിക്കുകയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.



