ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകൾ വിവാദമായതിനെത്തുടർന്ന്, ന്യൂഡൽഹിയിൽ നടക്കുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഇംപാക്ട് സമ്മിറ്റിലെ മുഖ്യപ്രഭാഷണത്തിൽനിന്നു ബിൽ ഗേറ്റ്സ് പിന്മാറി. ഫെബ്രുവരി 19-ന് വ്യാഴാഴ്ച ഉച്ചകോടിയെ അഭിസംബോധന ചെയ്യേണ്ടിയിരുന്ന അദ്ദേഹം അവസാന നിമിഷമാണ് ഈ തീരുമാനമെടുത്തത്.
ശ്രദ്ധയോടെയുള്ള ആലോചനങ്ങൾക്കൊടുവിലാണ് ഈ തീരുമാനമെടുത്തതെന്നും AI ഉച്ചകോടിയുടെ പ്രധാന ലക്ഷ്യങ്ങളിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ഉറപ്പാക്കാൻ വേണ്ടിയാണിതെന്നും അദ്ദേഹത്തിന്റെ ജീവകാരുണ്യ സംഘടനയായ ഗേറ്റ്സ് ഫൗണ്ടേഷൻ വ്യാഴാഴ്ച അറിയിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതിന് 2008-ൽ ശിക്ഷിക്കപ്പെട്ട എപ്സ്റ്റീനുമായി വർഷങ്ങളോളം ഗേറ്റ്സിനുണ്ടായിരുന്ന ബന്ധത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടയിലാണ് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ്റെ ഈ പിന്മാറ്റം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിൽ ഓപ്പൺ എഐയുടെ സാം ആൾട്ട്മാൻ ഉൾപ്പെടെയുള്ള ലോകത്തെ പ്രമുഖ എഐ എക്സിക്യൂട്ടീവുകളും ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ഉൾപ്പെടെ ഇരുപതിലധികം രാഷ്ട്രത്തലവന്മാരും പങ്കെടുക്കുന്നുണ്ട്.
ഗേറ്റ്സിന് പകരം ഫൗണ്ടേഷൻ്റെ ഇന്ത്യ-ആഫ്രിക്ക മേധാവി അങ്കുർ വോറ സംസാരിക്കുമെന്ന് വ്യാഴാഴ്ച ഫൗണ്ടേഷൻ അറിയിച്ചു. “ഇന്ത്യയിലെ ആരോഗ്യ-വികസന ലക്ഷ്യങ്ങൾക്കായി ഒന്നിച്ച് പ്രവർത്തിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും” ഫൗണ്ടേഷൻ കൂട്ടിച്ചേർത്തു.
എപ്സ്റ്റീൻ ഫയലുകളുടെ ഏറ്റവും പുതിയ ഭാഗങ്ങൾ പുറത്തുവന്നത് 8,600 കോടി ഡോളർ ആസ്തിയുള്ള ജീവകാരുണ്യസംഘടനയുടെ പ്രതിച്ഛായക്ക് വലിയ ആഘാതമേൽപ്പിച്ചു. അത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് സംഘടന.
വിവാഹിതരായ സ്ത്രീകളുമായുള്ള രഹസ്യകൂടിക്കാഴ്ചകൾക്ക് സൗകര്യമൊരുക്കാനും മയക്കുമരുന്നിനും വേണ്ടി ബിൽ ഗേറ്റ്സ് തന്നെ സമീപിച്ചിരുന്നുവെന്നും, റഷ്യൻ പെൺകുട്ടികളുമായുള്ള ലൈംഗികബന്ധത്തിലൂടെ പകർന്ന ലൈംഗികരോഗത്തിനുള്ള മരുന്ന് വാങ്ങി നൽകാനും ബിൽഗേറ്റ്സ് ബന്ധപ്പെട്ടിരുന്നുവെന്നും എപ്സ്റ്റീന്‍റെ ഇമെയിലുകൾ പറയുന്നു. ഫൗണ്ടേഷൻ ജീവനക്കാരും എപ്സ്റ്റീനും തമ്മിൽ നടത്തിയ ഫണ്ട് ശേഖരണ പദ്ധതിയെ കുറിച്ചുള്ള ആശയവിനിമയങ്ങളും പുറത്തുവന്നിട്ടുണ്ട്.



