തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവർക്ക് ദേഹാസ്വാസ്ഥ്യം. തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് എന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു.
രാജീവരെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ശബരിമല താന്ത്രികാവകാശമുള്ള താഴമൺ കുടുംബാംഗമായ കണ്ഠര് രാജീവരെ വെള്ളിയാഴ്ച പുലർച്ചെ തിരുവനന്തപുരത്തേക്കു വിളിച്ചുവരുത്തി അഞ്ചുമണിക്കൂറോളം ചോദ്യംചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വർണപ്പാളികൾ ഇളക്കിയെടുക്കുന്നത് ആചാരലംഘനമാണെന്ന് അറിയാമായിട്ടും തന്ത്രി അതിന് ഒത്താശചെയ്‌തെന്ന് പ്രത്യേക അന്വേഷണസംഘം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
ഒന്നാംപ്രതി ഉണ്ണികൃഷ്ണൻപോറ്റിക്ക് ഇതിനായി മൗനാനുവാദം നൽകി ഗൂഢാലോചനയിൽ പങ്കാളിയാവുകയും ചെയ്തു. 2019 മേയ് 18-ന് ശ്രീകോവിൽ വാതിലിന്റെ കട്ടിളപ്പാളികളും പ്രഭാമണ്ഡല പാളികളും അഴിച്ചുമാറ്റി ഉണ്ണികൃഷ്ണൻപോറ്റിക്ക് കൈമാറിയപ്പോൾ, ദേവന്റെ അനുവാദം വാങ്ങിയില്ല. ആവശ്യമായ താന്ത്രികനടപടികൾ പാലിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്.



