തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ സർക്കാരിനെ ആര് നയിക്കും. കേരള ജനത വിധിയെഴുതാൻ ഇനി മണിക്കൂറുകൾ മാത്രം. പോർവിളികളും വിവാദങ്ങളും കൊഴുപ്പിച്ച നാലാഴ്ചയോളം നീണ്ടുനിന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് കൊടിയിറങ്ങി. താളമേളങ്ങളുടെയും വർണ്ണപ്പകിട്ടിന്റെയും അകമ്പടിയോടെ വിവിധ കേന്ദ്രങ്ങളിൽ പാർട്ടി പ്രവർത്തകർ ഒത്തുചേർന്നു. പരസ്പരം പോർവിളികൾ മുഴക്കി. ചിലയിടങ്ങളിൽ കയ്യാങ്കളിയിലേക്കെത്തി. കൊട്ടിക്കലാശത്തിന് പിന്നാലെ ഹരിപ്പാട്ടുണ്ടായ സംഘർഷത്തിൽ
എസ്.ഐ. ഉൾപ്പെടെ പത്തോളം പേർക്ക് പരിക്കേറ്റു. കൊട്ടിക്കലാശത്തിനുശേഷം പിരിഞ്ഞുപോകുന്നതിനിടെ ഹരിപ്പാട്ട് എൽ.ഡി.എഫ്., യു.ഡി.എഫ്. പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു. കല്ലേറിൽ എസ്.ഐ.യും രണ്ട് പോലീസ് ഉദ്യോഗസ്ഥരുമടക്കം പത്തോളം പേർക്ക് പരിക്കേറ്റു. ആറേകാലോടെ നഗരമധ്യത്തിലെ എഴിക്കകത്ത് ജങ്ഷനിലായിരുന്നു സംഭവം.
ടൗൺഹാൾ ജങ്ഷനിലായിരുന്നു എൽ.ഡി.എഫിന് കൊട്ടിക്കലാശത്തിന് പോലീസ് അനുമതി നൽകിയത്. ആറു മണി കഴിഞ്ഞ് ഇവിടെ നിന്നും പിരിഞ്ഞ പ്രവർത്തകർ എഴിക്കകത്ത് ജങ്ഷനിലൂടെ കൂട്ടമായി കടന്നുപോകുന്നതിനിടെ യു.ഡി.എഫ്. പ്രവർത്തകരുമായി തർക്കമുണ്ടായി. ആദ്യം കൊടികൊണ്ടാണ് പരസ്പരം അടിച്ചത്. പോലീസ് ഇടപെട്ട് പ്രവർത്തകരെ പിരിച്ചുവിടാൻ ശ്രമിച്ചു. ഇതിനിടെയാണ് കല്ലേറുണ്ടായത്. 10 മിനിറ്റോളം സ്ഥലത്ത് സംഘർഷാവസ്ഥയായിരുന്നു. കൂടുതൽ പോലീസെത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. കളമശ്ശേരിയിൽ ഉന്തും തള്ളുമുണ്ടായി. വടകരയിലും തർക്കമുണ്ടായി.
പാമ്പാടിയിൽ നടന്ന കൊട്ടിക്കലാശത്തിനിടയിൽ സിപിഎം ബിജെപി പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷമുണ്ടായി. ബിജെപിയുടെ പ്രചാരണ വാഹനത്തിന് മുകളിൽ സിപിഎം പ്രവർത്തകർ കയറിയതാണ് സംഘർഷത്തിനു കാരണം. ഇത് സംബന്ധിച്ച തർക്കത്തിനിടയിൽ വാഹനത്തിന്റെ ഡ്രൈവർക്കും മർദ്ദനമേറ്റു. വാഹനത്തിന് ചെറിയ കേടുപാട് സംഭവിച്ചു.പിന്നീട് വാഹനത്തിന് മുകളിൽ നിന്ന ബിജെപി പ്രവർത്തകനെ കൊടികെട്ടിയ പൈപ്പ് ഉപയോഗിച്ച് അടിക്കുകയും. ഇത് ഇരുകൂട്ടരും തമ്മിലുള്ള സംഘർഷത്തിന് കാരണമാകു കയായിരുന്നു.ഇരുകൂട്ടരും ചേരി തിരിഞ്ഞു മുദ്രാവാക്യം വിളിച്ചു.നേതാക്കളും പോലീസും ഇടപെട്ടു പ്രവർത്തകരെ ശാന്തരാക്കി.
കേരളത്തെ തകർത്ത പ്രളയം മനുഷ്യനിർമിതമാണെന്ന് ആരോപണം ഉയർത്തിയതിന് പിന്നാലെ പത്തനംതിട്ടയിൽ യുഡിഎഫ് കൊട്ടിക്കലാശത്തിൽനിന്ന് വിട്ടുനിന്നു. പാലായിൽ യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പനും കൊട്ടിക്കലാശത്തിൽ പങ്കെടുത്തില്ല. അതിന്റെ പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്ന് അ്‌ദ്ദേഹം പറഞ്ഞു. ബുധനാഴ്ചത്തെ മൗന പ്രചാരണങ്ങൾക്ക് ശേഷം വ്യാഴാഴ്ചയാണ് കേരളം വിധിയെഴുതുക.



