ഇസ്രയേലി സൈബർ സുരക്ഷാ കമ്പനി വിസ് (Wiz) നെ 32 ബില്ല്യൺ (3200 കോടി) ഡോളറിന് സ്വന്തമാക്കിയതായി ഗൂഗിൾ. സൈബർ സുരക്ഷാ മേഖലയിലെ ഏറ്റവും വലിയ ഏറ്റെടുക്കലുകളിൽ ഒന്നാണിത്. ഗൂഗിൾ ക്ലൗഡിന്റെ സുരക്ഷാ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിൽ നിർണായക ചുവടുവെപ്പും.
ക്ലൗഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഏത് ക്ലൗഡ്, എഐ പ്ലാറ്റ്ഫോമിലും വേഗത്തിലും സുരക്ഷിതമായും പ്രവർത്തിക്കാൻ സ്ഥാപനങ്ങളെ പ്രാപ്തമാക്കുന്നതിനും ഗൂഗിൾ ക്ലൗഡ് ഈ ഏറ്റെടുക്കൽ വഴി ലക്ഷ്യമിടുന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. ഗൂഗിൾ ക്ലൗഡും വിസും ചേർന്ന് സുരക്ഷാ ഭീഷണികൾ കണ്ടെത്താനും തടയാനും പ്രതിരോധിക്കാനും സ്ഥാപനങ്ങളെ സഹായിക്കുന്ന ഒരു ഏകീകൃത സുരക്ഷാ പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യും.
ഇന്റർനെറ്റിൽ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നത് എക്കാലത്തും ഗൂഗിളിന്റെ ലക്ഷ്യമാണെന്ന് സിഇഓ സുന്ദർ പിച്ചൈ പറയുന്നു. കൂടുതൽ കമ്പനികളും സർക്കാരുകളും പ്രവർത്തനങ്ങൾ ക്ലൗഡിലേക്ക് മാറ്റുകയും ജനറേറ്റീവ് എഐ വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്ന ഈ കാലത്ത് സൈബർ സുരക്ഷയ്ക്ക് പ്രാധാന്യം ഏറെയാണ്. വിസിനെയും ഗൂഗിൾ ക്ലൗഡിനെയും ഒന്നിപ്പിക്കുന്നതിലൂടെ സ്ഥാപനങ്ങളുടെ ആത്മവിശ്വാസം ഗൂഗിൾ വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024-ൽതന്നെ വിസിനെ ഏറ്റെടുക്കാൻ ഗൂഗിൾ നീക്കം തുടങ്ങിയിരുന്നു. ആദ്യഘട്ടത്തിൽ വിസ് സിഇഒ ഗൂഗിളിന്റെ വാഗ്ദാനം നിരസിച്ചു. അദ്ദേഹത്തിന്റെ തീരുമാനം വളരെ ബുദ്ധിപരമായിരുന്നുവെന്ന് കാലം തെളിയിച്ചു. വിസ് അതിവേഗം വളരുകയും ലോകത്ത് അതിവേഗം വളരുന്ന ക്ലൗഡ് സുരക്ഷാ സ്റ്റാർട്ടപ്പുകളിൽ ഒന്നായി മാറുകയും ചെയ്തു. ഇതോടെ 2025-ന്റെ തുടക്കത്തിൽ ഗൂഗിളും വിസും വീണ്ടും ഏറ്റെടുക്കൽ ചർച്ചകൾ ആരംഭിച്ചു.
ആദ്യം വാഗ്ദാനം ചെയ്തതിനെക്കാൾ വളരെ ഉയർന്ന തുക മുടക്കിയാണ് ഇപ്പോൾ ഗൂഗിൾ വിസിനെ ഏറ്റെടുക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. വിസിന്റെ വളർച്ചാ സാധ്യതയും സൈബർ സുരക്ഷാ ശേഷി ശക്തിപ്പെടുത്താനുള്ള ഗൂഗിളിന്റെ അടിയന്തര ആവശ്യവുമടക്കം പരിഗണിച്ചാണ് ഈ നീക്കം. വിസിനെ ഏറ്റെടുക്കുന്നത് മൈക്രോസോഫ്റ്റ് അസൂർ, ആമസോൺ വെബ് സർവീസസ് പോലുള്ള എതിരാളികളുമായുള്ള മത്സരത്തിൽ ഗൂഗിളിന് തുറുപ്പുചൂട്ടായി മാറും.



