ബാലനടനായി സിനിമയിൽ എത്തിയ നടൻ ഹരി മുരളി അന്തരിച്ചു. 27 വയസ്സായിരുന്നു. പയ്യന്നൂർ അന്നൂരിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. നാടക, സിനിമ നടൻ കെ.യു മുരളിയുടെയും, പ്രസന്നയുടെയും മകനാണ്. സഹോദരൻ ശ്രീമുരളി. അഭിനയത്തിൽ സജീവമല്ലാതിരുന്ന താരം എറണാകുളത്ത് ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
മുപ്പത് വർഷത്തോളമായി നാടക രംഗത്ത് സജീവമായ പയ്യന്നൂർ മുരളിയുടെ മകനാണ് ഹരി മുരളി. സീരിയലിലൂടെയാണ് ഹരി അഭിനയരംഗത്ത് എത്തുന്നത്. എ.എം. നസീർ ആണ് സീരിയലിൽ ചെറിയ വേഷം ചെയ്യാൻ അന്നേരം നാലര വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഹരിയെ വിളിക്കുന്നത്. ‘രസികൻ’ ആണ് ആദ്യ സിനിമ. ‘രസികനി’ലെ വേഷം പ്രേക്ഷക ശ്രദ്ധ നേടി.
‘രസികനു’ ശേഷം അൻവർ സംവിധാനം ചെയ്ത ‘അണ്ണൻ തമ്പി’, ‘മാടമ്പി’, ‘ഡോൺ’, ‘പട്ടണത്തിൽ ഭൂതം’ തുടങ്ങി ‘ഉലകം ചുറ്റും വാലിഭൻ ’ വരെ പത്ത് പതിനഞ്ചോളം സിനിമകളിൽ ബാലതാരമായി ഹരി അഭിനയിച്ചു. കുട്ടിച്ചാത്തൻ, കായംകുളം കൊച്ചുണ്ണി തുടങ്ങിയ നാൽപതോളം സീരിയലുകളിലും അഭിനയിച്ചിരുന്നു പഠിക്കാനും മറ്റുമായി അഭിനയ രംഗത്തു നിന്നും വിട്ടു നിന്ന ഹരി, വർഷങ്ങൾക്ക് ശേഷമാണ് ‘അമർ അക്ബർ ആന്റണി’യിൽ ചെറിയൊരു വേഷം ചെയ്യുന്നത്.
ബെംഗളുരുവിൽ നിന്നു ബിഎസ്‌സി വിഷ്വൽ ഇഫക്ട്സ് ആൻഡ് ആനിമേഷൻ പഠിച്ച ഹരി എറണാകുളത്ത് ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. വിഎഫ്എക്സ് മേഖലയിലൂടെ സിനിമയുടെ പിന്നണിയിൽ സജീവമാകുന്നതിനിടെയാണ് അന്ത്യം. നടൻ ഗണപതി, നടൻ ബാബു അന്നൂർ എന്നിവർ ബന്ധുക്കളാണ്.



