തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ ആശാ വർക്കർമാർ നടത്തിവന്ന രാപകൽ സമരം അവസാനിപ്പിച്ചേക്കും.സമരം ജില്ലകളിലേക്ക് മാറ്റാനാണ് ആലോചന. അന്തിമ തീരുമാനമെടുക്കാൻ ആശമാർ അടിയന്തര യോഗം ചേരും.സമരം 265 ദിവസം പിന്നിടുകയാണ്.ഇതിന് പിന്നാലെയാണ് സമരത്തിന്‍റെ രീതി മാറ്റാന്‍ തീരുമാനിച്ചത്.
ആശമാരുടെ ഓണറേറിയം 21,000 രൂപയാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം തുടങ്ങിയത്. കഴിഞ്ഞ ദിവസം ഓണറേറിയെ 7000 രൂപയിൽ നിന്ന് 8000 രൂപയാക്കി വർധിപ്പിച്ചിരുന്നു. ഇത് സമര നേട്ടമായിട്ടാണ് ആശാപ്രവർത്തകർ വിലയിരുത്തുന്നത്. ജില്ലകളിലേക്ക് സമരം നീട്ടിയാലും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ആശമാർ വ്യക്തമാക്കുന്നത്.
അതേസമയം,ആവശ്യങ്ങള്‍ നേടിയെടുക്കും വരെ സമരം തുടരുമെന്ന് ആശ സമരസമിതി ജനറൽ സെക്രട്ടറി എം.എ ബിന്ദു പറഞ്ഞു. മുഖ്യമന്ത്രി ഓണറേറിയം 1000 രൂപയായി വർധിപ്പിച്ച് പ്രഖ്യാപനം നടത്തി.കേന്ദ്രമാണ് ഓണറേറിയം നൽകേണ്ടത് എന്നായിരുന്നു സർക്കാർ പ്രചരിപ്പിച്ചിരുന്നത്. പ്രഖ്യാപനത്തോടെ അത് അങ്ങനെയല്ലെന്ന് സർക്കാർ തന്നെ വ്യക്തമാക്കിയെന്ന് എം.എ ബിന്ദു പറഞ്ഞു. ആശാ വർക്കർമാരെ 62 വയസ്സിൽ പിരിച്ചുവിടുന്ന നടപടി പിൻവലിക്കണമെന്ന ആവശ്യം അംഗീകരിച്ചു.10 വർഷം പൂർത്തിയാക്കിയ ആശമാർക്ക് വിരമിക്കൽ ആനുകൂല്യമായി 50000 രൂപ നൽകാൻ കേന്ദ്രം തീരുമാനിച്ചു.കേരള സർക്കാർ മുഴുവൻ കുടിശ്ശികയും നൽകുമെന്ന് വർത്താസമ്മേളനത്തിൽ ഉറപ്പ് നൽകി.ആശാ വർക്കർമാരുടെ സമരത്തെ പഠിക്കാൻ സർക്കാർ തയ്യാറായി.ഇത്രയും നേട്ടങ്ങൾ 265 ദിവസം കൊണ്ട് ഉണ്ടാക്കാനായെന്നും എം.എ ബിന്ദു പറഞ്ഞു.



