ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണ സംഘം വിപുലീകരിക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. രണ്ട് ഉദ്യോഗസ്ഥരെ സംഘത്തിൽ അധികമായി ഉൾപ്പെടുത്താമെന്ന് കോടതി. ഉദ്യോഗസ്ഥറുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എസ്ഐടി ഹൈക്കോടതിയെ സമീപിച്ചത്.
അന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. എസ്‌ഐടിക്ക് കോടതി അനുവദിച്ച സമയം ജനുവരി 1 അവസാനിക്കുകയാണ്. ഇതിന് മുന്നോടിയായാണ് അന്വേഷണസംഘ വിപുലീകരണം നടക്കുന്നത്. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് എസ്‌ഐടിയുടെ ഹർജി പരിഗണിച്ചത്.
ഉദ്യോഗസ്ഥറുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്നും രണ്ട് സിഐമാരെ ടീമിൽ അധികമായി ഉൾപ്പെടുത്തണമെന്നുമായിരുന്നു എസ്ഐടിയുടെ ആവശ്യം. ഡിസംബർ അഞ്ചിന് ശേഷം കേസിലെ അന്വേഷണം മെല്ലപ്പോക്കാണെന്ന് ഇടക്കാല റിപ്പോർട്ട് പരിഗണിച്ച ശേഷം ഹൈക്കോടതി പറഞ്ഞിരുന്നു. വമ്പൻ സ്രാവുകളിലേക്ക് അന്വേഷണം എത്തുന്നില്ലെന്നും ശബരിമലയിൽ നിന്ന് കൊള്ളയടിക്കപ്പെട്ട സ്വർണം കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു.



