ആപ്പിളിന്റെ ഓൺലൈൻ സ്റ്റോറേജ് സംവിധാനമായ ഐക്ലൗഡിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമ ദൃശ്യങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് അമേരിക്കൻ സംസ്ഥാനമായ വെസ്റ്റ് വിർജീനിയ ആപ്പിൾ കമ്പനിക്കെതിരെ കേസെടുത്തു. വെസ്റ്റ് വിർജീനിയ അറ്റോർണി ജനറൽ ജെ.ബി. മക്കസ്‌കിയാണ് കോടതിയിൽ കേസ് ഫയൽ ചെയ്തത്. ചൈൽഡ് പോണോഗ്രഫി എന്ന് വിളിക്കുന്ന ഉള്ളടക്കങ്ങൾ ശേഖരിക്കാനും പങ്കുവെക്കാനും ഐക്ലൗഡ് ഉപയോഗിക്കാൻ ആപ്പിൾ അവനുവാദം നൽകിയെന്ന് പരാതിയിൽ ആരോപിക്കുന്നു. ഒരു സർക്കാർ ഏജൻസി ഇത്തരമൊരു വിഷയത്തിൽ ആപ്പിളിനെതിരെ കേസ് നൽകുന്നത് ആദ്യമായാണ്.
ഗൂഗിൾ, മെറ്റാ തുടങ്ങിയ കമ്പനികൾ ഇത്തരം ദൃശ്യങ്ങൾ കണ്ടെത്താൻ കർശനമായ സ്കാനിംഗ് സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ, ആപ്പിൾ അത് ചെയ്യുന്നില്ലെന്ന് പരാതിയിൽ പറയുന്നു. 2023-ൽ ഗൂഗിൾ ദശലക്ഷക്കണക്കിന് പരാതികൾ റിപ്പോർട്ട് ചെയ്തപ്പോൾ ആപ്പിൾ വെറും 267 എണ്ണം മാത്രമാണ് റിപ്പോർട്ട് ചെയ്തത്.
ഉപഭോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുക എന്ന വർഷങ്ങൾക്ക് മുമ്പേയുള്ള ആപ്പിളിന്റെ തീരുമാനമാണ് ഇവിടെ വിലങ്ങുതടിയായിരിക്കുന്നത്. ഇക്കാരണം ചൂണ്ടിക്കാട്ടി ഐക്ലൗഡിലെ വ്യക്തിഗത ഉള്ളടക്കങ്ങൾ ആപ്പിൾ പരിശോധിക്കുന്നില്ല. ഉപഭോക്താക്കളുടെ സ്വകാര്യത (Privacy) സംരക്ഷിക്കുന്നു എന്ന പേരിൽ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ ആപ്പിൾ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് അറ്റോർണി ജനറൽ ആരോപിച്ചു. കുട്ടികളെ വേട്ടയാടുന്നവരുടെ സ്വകാര്യത സംരക്ഷിക്കുന്നത് ഒട്ടും ക്ഷമിക്കാൻ കഴിയില്ലെന്നും ഉപയോക്തൃ സ്വകാര്യതയുടെ മറവിൽ കുട്ടികളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ആപ്പിൾ ഒഴിഞ്ഞുമാറുകയാണെന്നും മക്കസ്കി വാദിച്ചു.
അതേസമയം, കുട്ടികളുടെ സുരക്ഷ തങ്ങൾക്ക് പ്രധാനമാണെന്നും, മെസേജുകളിലും മറ്റും നഗ്നചിത്രങ്ങൾ കണ്ടുപിടിക്കാനുള്ള സംവിധാനങ്ങൾ നിലവിലുണ്ടെന്നും ആപ്പിൾ പ്രതികരിച്ചു. അതേസമയം ഒരു പ്രത്യേകതരം ഉള്ളടക്കത്തിന് വേണ്ടി ഐക്ലൗഡിൽ തിരച്ചിൽ നടത്തുന്നത് കൂട്ടമായ നിരീക്ഷണത്തിനുള്ള അവസരമൊരുക്കുമെന്ന് ആപ്പിൾ പറയുന്നു. അതിനുള്ള ടൂൾ മറ്റ് ഉള്ളടക്കങ്ങൾ കണ്ടെത്താൻ ഉപയോഗിക്കില്ലെന്ന് ഉപഭോക്താക്കൾക്ക് എങ്ങനെ ഉറപ്പിക്കാനാവുമെന്നും കമ്പനി ചോദിക്കുന്നു.



