ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി എക്കാലത്തെയും ഉയർന്ന നിലയിൽ. 2025-26 കാലത്ത് ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 38,424 കോടിയിലേക്ക് കുതിച്ചുയർന്നതായി പ്രതിരോധ മന്ത്രാലയ രേഖകൾ വ്യക്തമാക്കുന്നു. 2016-17 കാലത്തെ അപേക്ഷിച്ച് 25 മടങ്ങ് വർധനയാണുണ്ടായിട്ടുള്ളത്. 2016-17 കാലത്ത് പ്രതിരോധ കയറ്റുമതി 1,522 കോടിരൂപയുടേതായിരുന്നു. അന്താരാഷ്ട്ര ആയുധവിപണിയിൽ ഇന്ത്യ നിലയുറപ്പിക്കുകയും കരുത്ത് തെളിയിക്കുകയുമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതി ആദ്യമായി പതിനായിരം കോടിരൂപ കടന്നത് 2018-19 കാലത്തായിരുന്നു. കോവിഡ് കാലത്ത് ഇത് 8,435 കോടിയിലേക്ക് ചുരുങ്ങിയെങ്കിലും പിന്നിടുള്ള വർഷങ്ങളിൽ മികച്ച വളർച്ച കൈവരിച്ചു. 2023-24-നുംം 2025-26-നും ഇടയിൽ പ്രതിരോധ കയറ്റുമതിയിൽ വലിയ വളർച്ചയുണ്ടായി. 21,083 കോടിയിൽനിന്ന് 38,424 കോടിയിലെത്തിച്ചേർന്നു.
2016 മുതൽ 2025 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ അറുപതുശതമാനത്തിലേറെ ഇന്ത്യൻ പ്രതിരോധ കയറ്റുമതി മൂന്ന് രാജ്യങ്ങളിലേക്കാണെന്ന് വ്യക്തമാകും. ഇന്ത്യയുടെ പ്രതിരോധ ഉത്പന്നങ്ങൾ ഏറ്റവും കൂടുതൽ ഇറക്കുമതിചെയ്യുന്നത് മ്യാൻമറാണ്, 28 ശതമാനത്തോളം. തൊട്ടുപിന്നിൽ ഫിലിപ്പീൻസാണ്. 19 ശതമാനമാണ് ഇവിടേക്ക് കയറ്റുമതി ചെയ്യുന്നത്. മൂന്നാം സ്ഥാനത്ത് അർമേനിയയാണ്, 15 ശതമാനം. ശ്രീലങ്ക (13%), മൗറീഷ്യസ് (8.3%), സീഷെൽസ് (6%), വിയറ്റ്നാം (5.5%), മറ്റുള്ളവർ (5%) എന്നിങ്ങനെയാണ് കണക്ക്.
2016 മുതൽ 2025 വരെയുള്ള കണക്ക് പ്രകാരം, ഇന്ത്യയിൽനിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെടുന്നത് കപ്പലുകളാണ്-55%. തൊട്ടുപിന്നിൽ ആർട്ടിലറി സിസ്റ്റംസാണ്-13%. മിസൈലുകൾ-12%, സെൻസറുകളും നിരീക്ഷണസംവിധാനങ്ങളും-9%, എയർക്രാഫ്റ്റ്-6%, വ്യോമപ്രതിരോധ സംവിധാനങ്ങൾ 5%, മറ്റുള്ളവ 0.3% എന്നിങ്ങനെയാണ് കണക്ക്.



