ന്യൂഡൽഹി: വ്യോമസേനയുടെ പക്കലുള്ള സാധാരണ ബോംബുകളെ അത്യാധുനിക സ്മാർട്ട് ആയുധങ്ങളാക്കി മാറ്റാൻ വൻ പദ്ധതി തയ്യാറാകുന്നു. 450 കിലോ ഭാരമുള്ള ഹൈ സ്പീഡ് ലോ ഡ്രാഗ് (HSLD) ബോംബുകളെയാണ് ജെറ്റ് കരുത്തുള്ള ദീർഘദൂര പ്രിസിഷൻ ആയുധങ്ങളായി മാറ്റാൻ പോകുന്നത്.’അദിതി’ (ADITI) പദ്ധതിയുടെ ഭാഗമായാണ് ഈ വിപ്ലവകരമായ നീക്കം നടക്കുന്നത്. നിലവിലുള്ള ബോംബുകളിൽ ബൂസ്റ്റർ ഘടിപ്പിച്ച പ്രത്യേക റേഞ്ച് എക്സ്റ്റൻഷൻ കിറ്റുകൾ (REK) ഘടിപ്പിക്കും. ഇതോടെ 5 കിലോമീറ്റർ ഉയരത്തിൽ നിന്ന് തൊടുക്കുന്ന ബോംബുകൾക്ക് 200 കിലോമീറ്ററിലധികം ദൂരപരിധി ലഭിക്കും.
ഇത് മാത്രമല്ല ബോംബുകൾക്ക് കൃത്യതയാർന്ന ആക്രമണം നടത്താൻ പ്രത്യേക ഗതിനിർണയ സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുത്തും. ഇലക്ട്രോ-ഒപ്റ്റിക്കൽ/ഇൻഫ്രാറെഡ് ടെർമിനൽ ഗൈഡൻസ് സംവിധാനമാകും ഈ ബോംബുകളിൽ ഉൾപ്പെടുത്തുക. ഇതുവഴി ലക്ഷ്യസ്ഥാനങ്ങൾ കൃത്യമായി തിരിച്ചറിയാൻ ഇവയ്ക്ക് സാധിക്കും. ലക്ഷ്യസ്ഥാനത്തുനിന്നുള്ള വ്യതിയാനം അഞ്ച് മീറ്ററിൽ താഴെ മാത്രമായി കുറയുകയും ചെയ്യും. ഇത് കൃത്യമായി ലക്ഷ്യങ്ങൾ ആക്രമിക്കാൻ വ്യോമസേനയെ സഹായിക്കും. സിഗ്നലുകൾ ജാം ചെയ്യപ്പെടുന്ന സാഹചര്യങ്ങളിലും ‘സീൻ മാച്ചിംഗ്’ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇവ ലക്ഷ്യസ്ഥാനം കണ്ടെത്തും.
ശത്രുവിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് അരികിലേക്ക് വിമാനങ്ങൾ പറത്താതെ തന്നെ ദൂരത്തുനിന്ന് ആക്രമണം നടത്താൻ പുതിയ നീക്കം സഹായിക്കും. ഇത് ദൗത്യങ്ങളിലെ അപകടസാധ്യത കുറയ്ക്കുകയും പൈലറ്റുമാരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു. പുതിയ ആയുധങ്ങൾ വലിയ വിലകൊടുത്ത് വാങ്ങുന്നതിന് പകരം നിലവിലുള്ള ബോംബുകളെ നവീകരിക്കുന്നത് വഴി പ്രതിരോധ ചെലവ് ഗണ്യമായി കുറയ്ക്കാൻ സാധിക്കും. ഈ പദ്ധതിയിൽ ഇന്ത്യൻ വ്യവസായങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും പങ്കുചേരാമെന്ന് വ്യോമസേന അറിയിച്ചു.
റഷ്യൻ, പാശ്ചാത്യ നിർമ്മിത വിമാനങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താതെ തന്നെ ഈ പുതിയ സംവിധാനം ഘടിപ്പിക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. വിമാനങ്ങളിൽ ബോംബുകൾ ഉറപ്പിക്കുന്നതിനുള്ള നിലവിലെ റാക്കുകൾ തന്നെ ഇതിനായി ഉപയോഗിക്കാം. ഈ നീക്കം ഇന്ത്യൻ വ്യോമസേനയുടെ ആക്രമണ ശേഷിയിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



