ന്യൂഡൽഹി: ഇറാൻയുദ്ധത്തിന്റെ മറവിൽ ഏതെങ്കിലും തരത്തിലുള്ള അനിഷ്ടകരമായ നീക്കത്തിന് മുതിരരുതെന്ന് പാകിസ്താന് ശക്തമായ മുന്നറിയിപ്പ് നൽകി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. 2025-ലെ ഭീകരമായ പഹൽഗാം ആക്രമണത്തിന്റെയും ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന്റെയും ആദ്യവാർഷികത്തിന് ദിവസങ്ങൾക്ക് മുമ്പാണ് ഈ മുന്നറിയിപ്പ്. പശ്ചിമേഷ്യയിലെ അസ്വസ്ഥതകൾ മുതലെടുത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചാൽ ഇന്ത്യയുടെ പ്രതികരണം നിർണ്ണായകമായിരിക്കുമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു,
“നമ്മുടെ അയൽരാജ്യം, നിലവിലെ സാഹചര്യത്തിൽ, ഏതെങ്കിലും തരത്തിലുള്ള അനിഷ്ടകരമായ നീക്കം നടത്താൻ ശ്രമിച്ചേക്കാം. അങ്ങനെയൊന്ന് സംഭവിച്ചാൽ, ഇന്ത്യയുടെ പ്രതികരണം അഭൂതപൂർവ്വവും നിർണ്ണായകവുമായിരിക്കും,” പ്രതിരോധ മന്ത്രി പറഞ്ഞു, ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.. “ഉറി ആക്രമണത്തിന് ശേഷമുള്ള സർജിക്കൽ സ്ട്രൈക്കുകളായാലും പുൽവാമയ്ക്ക് ശേഷമുള്ള വ്യോമാക്രമണങ്ങളായാലും അല്ലെങ്കിൽ ഓപ്പറേഷൻ സിന്ദൂറായാലും… ഞങ്ങൾ ഭീകരതയ്ക്ക് ശക്തമായ തിരിച്ചടി നൽകിയിട്ടുണ്ട്,” രാജ്‌നാഥ് സിങ് കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് ഇന്ത്യൻ സൈന്യം പാകിസ്താനെ 22 മിനിറ്റിനുള്ളിൽ കീഴടക്കിയതെങ്ങനെയെന്ന് രാജ്‌നാഥ് സിങ് പാകിസ്താനെ ഓർമ്മിപ്പിച്ചു. ഏപ്രിൽ 22-ന് കശ്മീരിലെ പഹൽഗാമിൽ ലഷ്‌കർ ഭീകരർ 25 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഓപ്പറേഷൻ ആരംഭിച്ചത്. മൂന്നു ദിവസത്തെ ഓപ്പറേഷനിടെ, ഒമ്പത് ഭീകര ക്യാമ്പുകൾ ഇന്ത്യ തകർക്കുകയും പ്രധാന സൈനിക താവളങ്ങളെ ആക്രമിക്കുകയും ചെയ്തു, അതിൽ പലതും ഇപ്പോഴും അറ്റകുറ്റപ്പണിയിലാണ്.
രാജ്‌നാഥ് സിങ്ങിന്റെ മുന്നറിയിപ്പിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. ഫെബ്രുവരി 28-ന് യുഎസും ഇസ്രായേലും ഇറാനെ ആക്രമിച്ചപ്പോൾ നവംബർ മുതൽ നിലവിലുള്ള ദുർബലമായ വെടിനിർത്തൽ നിലനിൽക്കെ, പാകിസ്താൻ അഫ്ഗാനിസ്ഥാനെ അപ്രതീക്ഷിതമായി ആക്രമിക്കുകയും അവരുമായി തുറന്ന യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു. സൗദി അറേബ്യയുമായുള്ള പ്രതിരോധ കരാർ കാരണം ഇറാൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നത് ഒഴിവാക്കാനുള്ള പാക് സൈനിക മേധാവി അസിം മുനീറിന്റെ പദ്ധതിയായാണ് വിദഗ്ദ്ധർ ഈ നീക്കത്തെ കാണുന്നത്.



