മധ്യപൂർവേഷ്യയിൽ ആശങ്ക ഒഴിയുന്നില്ല. ഇറാന് നേരെ പുതിയ ആക്രമണം ആരംഭിച്ചെന്ന് ഇസ്രയേൽ വ്യോമസേന അറിയിച്ചു. ഇറാന്റെ മിസൈൽ ലോഞ്ചറുകൾക്ക് നേരെ ആക്രമണം ആരംഭിച്ചതായാണ് അവകാശവാദം. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് ഖത്തർ നിർദേശം നൽകി. ദുബൈയിലെ പാം ജുമെയ്റ മേഖലയിൽ നടന്ന ആക്രമണത്തിൽ നാലുപേർക്ക് പരുക്കേറ്റതായി അധികൃതർ സ്ഥിരീകരിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ടെലഫോണിൽ സംസാരിച്ചു. യുഎൻ രക്ഷാസമിതി ഉടൻ ചേരും. അതേസമയം, ഇറാനിലെ മിനാബിലെ പെൺകുട്ടികളുടെ സ്കൂളിലെ ഇസ്രയേൽ ആക്രമണത്തിൽ മരണം 85 ആയി. ഇറാനെ പൂർണമായും ആണവമുക്തമാക്കാനുള്ള ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് അമേരിക്ക ആക്രമണം ആരംഭിച്ചത്.
ആണവ സമ്പുഷ്ടീകരണവുമായി മുന്നോട്ട് പോയതോടെ കഴിഞ്ഞ വർഷം ജൂണിലും ഇറാനെ അമേരിക്കയും ഇസ്രയേലും ആക്രമിച്ചിരുന്നു. 8 മാസത്തിന് ശേഷം മധ്യപൂർവേഷ്യ വീണ്ടും അശാന്തിയുടെ മുൾമുനയിലേക്ക് നീങ്ങുകയാണ്. വിയന്നയിൽ വച്ച് അടുത്ത ഘട്ട ചർച്ച നടക്കുമെന്ന് ഒമാൻ അറിയിച്ചെങ്കിലും അമേരിക്ക ഇതിന് തയാറായില്ല. പിന്നാലെ ഇന്ന് ഉച്ചയോടെ ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയുടെ വ്യോമാക്രമണം നടത്തി. തിരിച്ചടിയുമായി ഇറാനും രംഗത്തെത്തിയതോടെ മേഖല വീണ്ടും യുദ്ധഭീതിയിലായിരിക്കുകയാണ്.



