കൊച്ചി: ബർഗറിൽ ചിക്കൻ സ്ട്രിപ്പിന്റെ അളവ് കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ കത്തിവീശലും മർദനവും. കൊച്ചി എംജി റോഡിലുള്ള ചിക്കിങ്ങിലാണ് സംഭവം. കത്തി വീശിയ സംഭവത്തിൽ ചിക്കിങ്ങിലെ മാനേജർക്കെതിരെയും ഇയാളെ മർദിച്ചതിന് നാലു പേർക്കെതിരെയും എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു.
എറണാകുളം മഹാരാജ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന സിബിഎസ്ഇ സ്കൂൾ കായികമേളയിൽ പങ്കെടുക്കാനെത്തിയ 4 കുട്ടികൾ ഇവിടെ ഭക്ഷണം കഴിക്കാനെത്തി. ഓർഡർ ചെയ്ത ബർഗറിലൊന്നിൽ ചിക്കൻ സ്ട്രിപ്പ് കുറവാണെന്ന് കുട്ടികൾ പറഞ്ഞതോെട മാനേജർ സൗദി മുണ്ടംവേലി രാമേശ്വരം സ്വദേശി ജോഷ്വായുമായി തർക്കമായി. ഇതിനിടെ, കുട്ടികള്‍ രംഗങ്ങൾ മൊബൈലിൽ പകർത്തുന്നതിനെ ജോഷ്വാ എതിർത്തു. കുട്ടികളുമായി വഴക്കുണ്ടാക്കുന്നത് തടഞ്ഞ സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനെ ജോഷ്വാ തള്ളിമാറ്റുന്നതും കാണാം. ഭയപ്പെടുത്തുമ്പോൾ പിന്നെ തങ്ങൾ എന്തു ചെയ്യണം എന്നാണ് കുട്ടികൾ തിരികെ ചോദിക്കുന്നത്. ഇതോടെ പുറത്തേക്ക് വാ എന്നു പറഞ്ഞ് ഇയാള്‍ സ്ഥാപനത്തിന്റെ വാതിൽക്കൽ പോയി നിൽപ്പായി. തുടർന്ന് കുട്ടികൾ തങ്ങൾക്കൊപ്പമുള്ള മുതിർന്നവരെ വിളിച്ചു വരുത്തുകയായിരുന്നു.
ഇവർ എത്തിയതോടെ സംഘർഷം രൂക്ഷമായി. ജോഷ്വാ കൗണ്ടറിന് അകത്തും പുറത്തു നിന്നെത്തിയവർ കൗണ്ടറിനു പുറത്തുമായി തർക്കവും തെറിവിളിയും നടന്നു. ഒരാൾ കസേര ഓങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ, മേശപ്പുറത്തിരുന്ന ജോഷ്വയുടെ ഫോൺ വന്നവരിൽ ഒരാൾ എടുത്തു. ഇതോടെ അകത്തേക്ക് പോയ ജോഷ്വാ കത്തിയുമായി പുറത്തേക്ക് വരികയായിരുന്നു. വാതിലനടുത്തു ചെന്നു നിന്ന് കത്തി കാട്ടി ഫോൺ തിരികെ ആവശ്യപ്പെടുന്നതും ഇതു വാങ്ങി പോക്കറ്റിലിടുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനിടെ, പുറത്തുനിന്നെത്തിയവരിൽ ഒരാൾ ജോഷ്വായെ പിന്നിൽ നിന്ന് വട്ടം പിടിക്കുന്നതും മറ്റുള്ളവർ കത്തി പിടിച്ചു വാങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്.
ഇരൂകൂട്ടരുടേയും പരാതിയിൽ പൊലീസ് 2 കേസുകളെടുത്തിട്ടുണ്ട്. ജോഷ്വായുടെ പരാതിയിൽ 4 പേർക്കെതിരെയും തൃശൂർ പുത്തൻചിറ സ്വദേശിയുടെ പരാതിയിൽ കണ്ടാലറിയുന്ന ആൾക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. കൈ പിടിച്ചു തിരിച്ചെന്നും ഫോൺ തട്ടിപ്പറിച്ച് പുറത്തേക്ക് ഇറങ്ങിയത് ചോദിച്ചു ചെന്നപ്പോൾ ഒരാൾ പിന്നിൽ നിന്ന് ‘ലോക്ക്’ ചെയ്തെന്നും 3 പേർ ദോഹോപദ്രവം ഏൽപ്പിക്കുകയും 83,000 രൂപയുടെ മൊബൈൽ ഫോൺ എടുത്തുകൊണ്ടു പോയെന്നും ജോഷ്വായുടെ പരാതിയിലുള്ള എഫ്ഐറിൽ പറയുന്നു.
തന്റെ സഹോദരനേയും സുഹൃത്തുക്കളേയും ഭക്ഷണത്തിന്റെ അളവ് കുറഞ്ഞത് ചോദിച്ചതിന്റെ പേരിൽ തടഞ്ഞു വച്ചിരിക്കുന്നു എന്നിഞ്ഞാണ് തങ്ങൾ സ്ഥാപനത്തിലെത്തിയത് എന്ന് പുത്തൻചിറ സ്വദേശിയുടെ പരാതിയിൽ എടുത്ത കേസിന്റെ എഫ്ഐആറിൽ പറയുന്നു. ചോദ്യം ചെയ്ത സമയം സ്ഥാപനത്തിലുണ്ടായിരുന്ന ആൾ കത്തി വീശി പരുക്കേൽപ്പിക്കാൻ ശ്രമിച്ചെന്നും പുറത്തുവച്ച് തീർത്തുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു.



