നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ഈ മാസം അവസാനത്തോടെ രംഗത്തിറക്കാൻ കോൺഗ്രസ്. 15ന് ശേഷം സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കും. മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉൾപ്പെടെ മത്സരിക്കാൻ സന്നദ്ധത അറിയിച്ചെന്നാണ് വിവരം.
മുൻ കെപിസിസി പ്രസിഡണ്ട്മാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, വി എം സുധീരൻ എന്നിവരുകളുടെ പേരുകളും ചർച്ചയിൽ പരിഗണിക്കും. പകുതി സീറ്റുകളിൽ യുവാക്കളെയും വനിതകളെയും സ്ഥാനാർത്ഥികളാക്കിയേക്കും. പ്രാരംഭ ചർച്ച വയനാട്ടിലെ ബത്തേരിയിൽ നാളെ ആരംഭിക്കുന്ന ദ്വിദിന ക്യാമ്പിൽ നടക്കും. മുസ്ലിംലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ക്ക് സീറ്റ് കൂടുതല്‍ വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഘടകകക്ഷികളുമായി സീറ്റ് സംബന്ധിച്ച് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എംപിമാര്‍ക്ക് മത്സരിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് ആണ് തീരുമാനിക്കുന്നത്.
അതേസമയം നിയമസഭയില്‍ കോണ്‍ഗ്രസ് തിരിച്ചു വരിക മാത്രമാണ് ലക്ഷ്യമെന്നും, ആര് മുഖ്യമന്ത്രിയാകുമെന്നത് പിന്നീട് തീരുമാനിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ട്വന്റിഫോറിനോട്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇക്കുറി പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. ശബരിമല സ്വര്‍ണ്ണ കൊള്ള കോണ്‍ഗ്രസിലേക്ക് എത്തിക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.



